നാരങ്ങാനം(പത്തനംതിട്ട): രാത്രിയിൽ കാട്ടുപന്നിയെ ഇടിച്ച് റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരൻ രക്തം വാർന്ന് മരിച്ചു. റോഡിൽ യുവാവ് വീണു കിടക്കുന്നത് കണ്ട് സമീപവാസി ആംബുലൻസ് വിളിച്ചിട്ടും വന്നില്ലെന്നും പരാതി ഉയർന്നു. പിന്നീട് ആറന്മുള സ്റ്റേഷനിൽ നിന്നും പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനോടകം യുവാവ് മരണപ്പെട്ടിരുന്നു.

നാരങ്ങാനം കടമ്മനിട്ട വാലയിൽ പരേതനായ ഗോപാലകൃഷ്ണനാചാരിയുടെ മകൻ രഞ്ജു (32) വാണ് മരിച്ചത്. അലൂമിനിയം ഫേബിക്കേഷൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ആലുങ്കൽ ജങ്ഷന് സമീപം ആലുങ്കൽ നെല്ലിക്കാല റോഡിൽ വച്ചാണ് സംഭവം. കുമാരിയാണ് മാതാവ്. ചിഞ്ചു ഏക സഹോദരിയാണ്. രഞ്ജു അവിവാഹിതനാണ്. സംസ്‌കാരം പിന്നീട്.

രാത്രിയായാൽ റോഡിൽ പന്നികളുടെ ശല്യം കാരണം കാൽനടയാത്രയും ഇരുചക്രവാഹനയാത്രയും അസാധ്യമാണ്. വ്യാപകമായി നശിപ്പിക്കുന്നതിനാൽ കർഷകർ കൃഷിയുപേക്ഷിച്ചു. ഈ സ്ഥലം മുഴുവൻ കാടുകയറി കിടക്കുകയാണ്. പന്നികൾ പെരുകുന്നതിന് ഇതും കാരണമാകുന്നു. ഇതിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെയും കൃഷിക്കാരുടേയും ആവശ്യം അധികൃതർ പരിഗണിക്കുന്നില്ലെന്നാണ് പരാതി.