തിരുവനന്തപുരം: കേരളത്തിലെ സിപിഎം പരോക്ഷമായി ബിജെപിയെ പിന്തുണയ്ക്കുകയാണെന്ന് കുറ്റപ്പെടുത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സിപിഎമ്മിന്റെ മുഖ്യശത്രു കോൺഗ്രസാണ്. എന്നാൽ ദേശീയതലത്തിൽ സിപിഎം അത്തരമൊരു നിലപാടല്ല സ്വീകരിക്കുന്നത്.

കേരളത്തിലെ സിപിഎമ്മിന് വേറെ രാഷ്ട്രീയമാണ്. വികസനത്തെപ്പറ്റി പഠിക്കാൻ ഗുജറാത്തിലേക്ക് പഠനസംഘത്തെ അയച്ച സിപിഎം മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന വിജയത്തിലേക്ക് നീങ്ങുകയാണ് ഭാരത് ജോഡോ യാത്ര. ഇന്ത്യൻ രാഷ്ട്രീയത്തിലെ നാഴികക്കല്ലായി യാത്ര മാറും. യാത്ര വിജയപ്പിക്കാനായി ഓരോ സംസ്ഥാനത്തെയും കോൺഗ്രസ് ഘടകങ്ങൾ മത്സരിക്കുകയാണ്.

കേന്ദ്രത്തിന്റെ ഫാസിസ്റ്റ് നയങ്ങളെ ഭയമില്ലാത്ത ഒരേയൊരു നേതാവ് രാഹുലാണ്. യാത്ര വിജയച്ചത് ബിജെപിയെ ആശങ്കപ്പെടുത്തുകയാണ്. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രി അമിത്ഷാ ഉൾപ്പെടെയുള്ളവർ രാഹുലിനെതിരെ അധിക്ഷേപം നടത്തുന്നത്.

സംഘടന തിരഞ്ഞെടുപ്പിൽ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ ആളുണ്ടാകുന്നത് കോൺഗ്രസിന്റെ സൗന്ദര്യമാണ്. മറ്റൊരു പാർട്ടിയിലും ഈ സ്വാതന്ത്ര്യം ലഭിക്കില്ല. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ ആർക്ക് വേണോ പത്രിക നൽകാമെന്നും വേണുഗോപാൽ പറഞ്ഞു.