കണ്ണൂർ: ഇരിട്ടിയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചത് ചുഴിയിൽ അകപ്പെട്ട്. അങ്ങാടിക്കടവിലെ ചിറ്റൂർ വീട്ടിൽ തോമസ് - ഷൈനി ദമ്പതികളുടെ മകൻ ജസ്റ്റിൻ (15) ആണ് മരിച്ചത്. അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് ഹൈസ്‌കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ജസ്റ്റിൻ. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുണ്ടൂർ പുഴയിലെ കഞ്ഞിപ്പാറ കടവിൽ കോൺക്രീറ്റ് നടപ്പാലത്തിന് കീഴെയായിരുന്നു അപകടം.

രണ്ട് കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയതായിരുന്നു ജസ്റ്റിൻ. കരിങ്കൽ പാറക്കെട്ടുകൾ നിറഞ്ഞ ഭാഗത്ത് പായൽ നിറഞ്ഞുണ്ടായ വഴുക്കലിൽ കാൽതെന്നി പുഴയിൽ രൂപപ്പെട്ട ചുഴിയിൽ അകപ്പെട്ടതാവാം എന്നാണ് കരുതുന്നത്. ശാന്തമാണെന്ന് തോന്നുമെങ്കിലും പാറക്കെട്ടുകൾക്കിടയിൽ ആഴത്തിലുള്ള ചുഴിയുണ്ട്. ജസ്റ്റിനും മറ്റൊരു വിദ്യാർത്ഥിയുമാണ് പുഴയിൽ ഇറങ്ങിയത്. ജസ്റ്റിൻ വെള്ളത്തിൽ മുങ്ങി പൊങ്ങാതായതോടെ ഭയന്നുപോയ ഒപ്പമുള്ളവർ ഇതിന് സമീപത്തുള്ള ഡോൺ ബോസ്‌കോ കോളേജ് കെട്ടിട നിർമ്മാണ സൈറ്റിലെത്തി വിവരം അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ അവിടെ ഉണ്ടായിരുന്ന എൻജിനീയർ ഒറ്റപ്പാലം സ്വദേശി വി. മനോജും മറ്റ്‌തൊഴിലാളികളും ഓടിയെത്തി. മനോജ് ജസ്റ്റിനെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചില്ല. ജെസിലിൻ, ആൽഫിൻ, അബിൻ, എഡ്വിൻ എന്നിവർ സഹോദരങ്ങളാണ്.