അഞ്ചാലുംമൂട്: ഭർത്താവിന്റെ സ്വർണവും പണവും ഭാര്യയും അവരുടെ ആദ്യ വിവാഹത്തിലെ മകനും ചേർന്ന് മോഷ്ടിച്ചതായി പരാതി. കുടുംബ പ്രശ്‌നത്തെ തുടർന്ന് പിണങ്ങി കഴിയുന്ന ദമ്പതികളിൽ ഭർത്താവാണ് പരാതിയുമായി രംഗത്ത് വന്നത്. ഇയാളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അഞ്ചാലുംമൂട് കുപ്പണ കെ.വി എം.ആർ.എ നഗർ 111ൽ മംഗലത്ത് വീട്ടിൽ മനോജ് കുമാറിന്റെ പരാതിയിൽ ഭാര്യ ലയ (45), ഇവരുടെ മകൻ ജഗൻ എൽ.പണിക്കർ (24) എന്നിവർക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തിട്ടുള്ളത്.

ജൂൺ 24ന് ലയയും ജഗനും ചേർന്ന് മനോജ് താമസിക്കുന്ന വീടിനുള്ളിൽ അതിക്രമിച്ച് കടന്ന് പണവും സ്വർണവും കവർന്നു. രണ്ടാം നിലയിലെ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ സ്വർണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും നാല് സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ള സാധനങ്ങളും മോഷ്ടിച്ചതായാണു പരാതി.

ഏകദേശം ഏഴര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കാണിച്ച് മനോജ് കുമാർ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഷണത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണത്തെ തുടർന്ന് ഇരുവർക്കുമെതിരെ കേസെടുക്കുകയായിരുന്നു. മനോജ് കുമാറും ഭാര്യ ലയയും ഒരു വർഷമായി പിണങ്ങി കഴിയുകയും ഇത് സംബന്ധിച്ച കേസ് കോടതിയിൽ തുടർന്ന് വരികയുമാണ്.