കൊല്ലം: നവകേരള സദസ്സിൽ മുഖ്യമന്ത്രി പ്രസംഗിക്കവേ, വേദിയിലേക്ക് ഓടിക്കയറാൻ യുവാവിന്റെ ശ്രമം. ''ഈ പരിപാടി (നവകേരള സദസ്സ്) ഏതെങ്കിലും മുന്നണികൾക്ക് എതിരല്ല. ഈ പരിപാടി ഏതെങ്കിലും മുന്നണികൾക്ക് അനുകൂലമോ അല്ല. നാടിനു വേണ്ടിയാണ്. ഈ പരിപാടി ജനങ്ങൾക്ക് വേണ്ടിയാണ്. നമ്മുടെ ഭാവിക്ക് വേണ്ടിയാണ്...'' എന്നു മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴാണ് 'അല്ല... അല്ല...' എന്നു ഉറക്കെ വിളിച്ച് പുനലൂർ നരിക്കൽ സ്വദേശി ഹരിലാൽ വേദിക്ക് അരികിൽ എത്തിയത്.

പെട്ടെന്നു തന്നെ പൊലീസ് എത്തി ഇയാളെ പിടികൂടി പരിപാടി നടന്ന വേദിയുടെ പിൻഭാഗത്തേക്കു കൊണ്ടുപോയി. ഇവിടെ വച്ച്, ഡിവൈഎഫ്‌ഐ വൊളന്റിയർമാർ ഹരിലാലിനെ മർദിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇയാളെ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം വിട്ടയച്ചു. ഇയാൾ നേരത്തേ ചില കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

ഇയാൾ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. അതിനിടെ യുഡിഎഫ് പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ നീക്കമാണ് വേദിക്കരികിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.