തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ വാഹന പ്രചാരണ ജാഥയുടെ സമാപന യോഗം അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും സ്ത്രീകൾ അടക്കമുള്ള ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്തുവെന്ന പരാതിയിൽ താലൂക്ക് ഓഫീസ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. തിരുവനന്തപുരം റവന്യൂ റിക്കവറി തഹസിൽദാരുടെ ഓഫീസിലെ സീനിയൻ ക്ലാർക്ക് സുജനാണ് ബഹളം വച്ചത്. ജാഥയുടെ സമാപന യോഗത്തിൽ സിപിഐ നേതാവ് പ്രസംഗിച്ചപ്പോൾ സിപിഐ നേതാവ് പങ്കാളത്ത പെൻഷനെ വിമർശിച്ചതാണ് പ്രകോപനമായത്.

ജോയിന്റ് കൗൺസിൽ സംസ്ഥാന തലത്തിൽ നടത്തുന്ന പദയാത്രയുടെ ഭാഗമായുള്ള വാഹന പ്രചാരണ ജാഥയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത സിപിഐ മണ്ഡലം സെക്രട്ടറി പ്രസംഗിക്കുമ്പോൾ ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. പങ്കാളിത്ത പെൻഷനെ കുറിച്ച് പ്രസംഗിക്കുമ്പോൾ തൊട്ടടുത്ത ഓഫീസിൽ നിൽക്കുകയായിരുന്ന സുജൻ ബഹളം വച്ച് ഓടിയടുക്കുകയായിരുന്നു.

സദസിൽ ഉണ്ടായിരുന്ന ജോയിന്റ് കൗൺസിൽ പ്രവർത്തകർ ബഹള േവച്ചു. ഇതോടെ എൻജിഓ യൂണിയൻ അംഗമായ സുജൻ ഓഫീസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടന്ന് വേദിക്കു മുൻപിൽ എത്തി സ്ത്രീകൾ അടക്കമുള്ളവരെ അസഭ്യം പറയുകയായിരുന്നുവത്രേ.

സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൊലീസ് വന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ഫോർട്ട് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. തുടർന്ന് ഇരുസംഘടനകളുടെയും നേതാക്കൾ അവിടെ ചെന്നു. ഇരുകൂട്ടരും പൊലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് രാത്രി സുജനെ കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.