മലപ്പുറം: ഹർത്താലിന്റെ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെയുള്ള ജപ്തിയുടെ മറവിൽ മുസ്ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് പാർട്ടി ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ അടക്കം സ്വത്ത് ജപ്തി ചെയ്തെന്നും സർക്കാരും പിഎഫ്ഐയും തമ്മിലുള്ള ഒത്തുകളിയാണിതെന്നും പിഎംഎ സലാം ആരോപിച്ചു.

സർക്കാർ മെഷിനറിയെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് ഇപ്പോൾ കാണുന്നത്. ഇത് അബദ്ധം പറ്റിയതാണെന്ന് പറയാനാകില്ല. അപരാധികളെ രക്ഷപ്പെടുത്തി നിരപരാധികളെ കുടുക്കുകയാണ്. തെറ്റായ ജപ്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിഷയം നിയമസഭയിൽ ഉൾപ്പെടെ ഉന്നയിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.മുസ്ലിം ലീഗ് പ്രതിനിധിയായ പഞ്ചായത്ത് അംഗത്തിന്റെ സ്വത്തും കണ്ടികെട്ടിയെന്ന് പരാതി ഉയർന്നിരുന്നു.

എടരിക്കോട് പഞ്ചായത്ത് മെമ്പർ സി ടി അഷറഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കണ്ടുകെട്ടൽ നോട്ടീസ് പതിച്ചത്. മറ്റൊരാളുടെ പേരിന്റെ സാമ്യം കൊണ്ടാണ് നടപടിയെന്നും വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും പ്രതികരിച്ചുകൊണ്ട് അഷറഫ് രംഗത്തുവന്നിരുന്നു. അതേസമയം സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ തുടരുകയാണ്. ഇതുവരെ നൂറോളം നേതാക്കന്മാരുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്.