കണ്ണൂർ: കണ്ണൂർ ജില്ലയിൽ കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകലക്ടർ എസ്. ചന്ദ്രശേഖർനാളെ അവധി പ്രഖ്യാപിച്ചു. മേൽ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് കലക്ടർ അറിയിച്ചു.

വിദ്യാർത്ഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്. ജൂലായ് ആറിന് നടത്താനിരുന്ന സർവകലാശാല/പി എസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല കണ്ണൂരിൽ രണ്ടു ദിവസമായി തുടരുന്ന പേമാരി കനത്തനാശമാണ് വിതയ്ക്കുന്നത്. കണ്ണൂർ കോർപറേഷൻ പരിധിയിൽ കനത്ത നാശനഷ്ടമാണ് മഴയും ചുഴലിക്കാറ്റും വരുത്തിവെച്ചത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തണൽമരങ്ങൾ കടപുഴകി വീണു യാത്രക്കാർക്ക് പരുക്കേറ്റു.

ബുധനാഴ്‌ച്ച രാവിലെ മുതൽ കോരിച്ചൊരിഞ്ഞു പെയ്ത മഴയിൽ സംസ്ഥാനത്താദ്യമായി ഇക്കുറി കാലവർഷത്തിൽ ഒരാൾ കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണു മരിച്ചു. കണ്ണൂർ സിറ്റിനാലുവയലിലാണ് വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചത്. നാലുവയലിലെ താഴത്ത് ഹൗസിൽ ബഷീറാ(50)ണ് ബുധനാഴ്‌ച്ച ഉച്ചയോടെ മരിച്ചത്. വീടിനു മുൻപിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.