നെടുങ്കണ്ടം : വാക്കുതർക്കത്തിനിടെ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികളെ പിടികൂടി. ഉടുമ്പൻചോലയിലാണ് സംഭവം. ഉത്സവത്തിനിടയിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതികളിൽ മൂന്ന് പേരെയാണ് ഉടുമ്പൻചോല പൊലീസ് പിടികൂടിയത്. വട്ടപ്പാറ കാറ്റുതി അമ്പലത്തിലെ ഉത്സവത്തിനിടയിൽ പ്രതികളിലൊരാളുടെ മകനും യുവാവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

പ്രശ്‌നം എന്താണെന്ന് ചോദിക്കാനായി എത്തിയ എട്ടംഗ സംഘമാണ് പ്രദേശവാസിയായ മുരുകൻ (44)നെ വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ചത്. കേസിൽ ചെമ്മണ്ണാർ പാറപ്പെട്ടി വീട്ടീൽ അരുൺ (22), ചെമ്മണ്ണാർ അബിൻ (21) വട്ടപ്പാറ നരിക്കുന്നേൽ വീട്ടിൽ വിഷ്ണു (27) എന്നിവരെയാണ് ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രധാന പ്രതി അടക്കം അഞ്ചോളം പ്രതികൾ തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലേക്കും കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി ഉടുമ്പൻചോല എസ്എച്ച്ഒ പറഞ്ഞു.

ഉടുമ്പഞ്ചോല പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അബ്ദുൽഖനി എസ്ഐ മാരായ ഷാജി എബ്രഹാം, ഷിബു മോഹൻ, എഎസ്ഐ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്ന് പേരെയും ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരു കൈകൾക്കും മാരകമായി പരിക്കേറ്റതിനെ തുടർന്ന് മധുര മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് മുരുകൻ.