കൊല്ലം: സ്‌കൂട്ടർ യാത്രികയെ ശ്രദ്ധതിരിച്ച ശേഷം അടിച്ചുവീഴ്‌ത്തി ണ്ണിൽ മുളകുപൊടി വിതറി സ്വർണമാല മോഷ്ടിച്ചവരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ചവറ മുകുന്ദപുരം കരിങ്ങാട്ടിൽ വടക്കതിൽ ഷാജി (48), കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ട നെറ്റിയാട് തണ്ടളത്തുവീട്ടിൽ സുഹൈൽ (45) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് മൈനാഗപ്പള്ളി കടപ്പ സ്വദേശിയായ യുവതിയുടെ മൂന്നുപവൻ വരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്. സ്‌കൂട്ടറിൽ വരികയായിരുന്നു യുവതിയുടെ പിന്നാലെ എത്തിയ മോഷ്ടാക്കൾ സ്‌കൂട്ടറിനുപിന്നിൽനിന്ന് തീ ഉയരുന്നുണ്ടെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇത് കേട്ട് യുവതി സ്‌കൂട്ടർ നിർത്തുകയായിരുന്നു. ഇതിനിടെ യുവതിയെ അടിച്ചുവിഴ്‌ത്തി കൈയിൽ കരുതിയിരുന്ന മുളകുപൊടി കണ്ണിൽ വിതറുകയായിരുന്നു.

മാലപൊട്ടിച്ചു കടക്കാൻ ശ്രമിച്ചെങ്കിലും കുറച്ചുഭാഗം യുവതിയുടെ കൈയിൽ കിട്ടി. ശേഷിച്ച മാലയുമായി മോഷ്ടാക്കൾ പോകാനുള്ള ശ്രമത്തിനിടെ യുവതിയുടെ ശബ്ദം കേട്ട് സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.