സുൽത്താൻ ബത്തേരി: വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. ഐലക്കാട് രാജന്റെ പശുവിനെ കടുവ കൊന്നു. ഇതോടെ കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഗൂഡല്ലൂർ ബത്തേരി റോഡ് ഉപരോധിച്ചു.

ചീരാൽ പ്രദേശത്ത് ഒന്നരമാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 12 വളർത്ത് മൃഗങ്ങളാണ്. ഒരു മാസത്തിലേറെയായി തുടരുന്ന കടുവാ ശല്യത്തിന് പരിഹാരം കാണാത്തതിൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പ് കടുവയെ പിടികൂടാൻ സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് എത്തിയെങ്കിലും പരാജയപ്പെട്ടു.

വയനാട്ടിലെ കൃഷ്ണഗിരിയിലും കടുവയുടെ ആക്രമണമുണ്ടായി. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിന്റെ രണ്ട് ആടുകളെയാണ് കടുവ ഇന്ന് ആക്രമിച്ചു കൊന്നത്.