തിരുവനന്തപുരം: തെരുവുനായ വിഷയത്തിൽ, സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത. ഗുരുതരമായ തെരുവുനായ വിഷയത്തിൽ സർക്കാർ കാഴ്ചക്കാരുടെ റോളിലായെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രത്തിലെ ലേഖനത്തിൽ വിമർശിക്കുന്നു. തുടൽപൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണിപ്പോൾ കേരളത്തിലുള്ളത്. മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങൾ നടക്കുവെന്നാണ് കേരളത്തിലെ സ്ഥിതിയെന്നും ലേഖനത്തിൽ സർക്കാറിനെ പരിഹസിക്കുന്നു.

'നായ കടിയേറ്റ് റാബീസ് വാക്‌സിൻ സ്വീകരിച്ചവർ മരിക്കുന്നത് ഗൗരവമുള്ള വിഷയമാണ്. വാക്‌സിൻ ഗുണനിലവാരം വിദഗ്ധ സമിതിയെ വെച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല'. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു. നായ്ക്കളെ കൊല്ലരുത് എന്ന് പറയുന്നവർ അതിന്‌ടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെന്നും എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം വിമർശിക്കുന്നു.

അതേ സമയം, തെരുവുനായ വിഷയം സംസ്ഥാനത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തെരുവുനായയുടെ കടിയേറ്റും വാഹനത്തിന് കുറുകെ ചാടി അപകടത്തിൽപ്പെട്ടും നിരവധിപ്പേരാണ് ആശുപത്രിയിലായത്. പ്രശ്‌നം ഗുരുതരമായതോടെ സർക്കാർ പേപിടിച്ച നായ്ക്കളെയും ആക്രമണകാരികളായ നായ്ക്കളെയും കൊല്ലാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കയറിയിട്ടുണ്ട്. നായകൾക്കായി ഊർജിത വാക്‌സിനേഷൻ ഡ്രൈവ് നടത്താനും സർക്കാർ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ കുടുംബശ്രീ മുഖേനയുള്ള എ.ബി.സി. പദ്ധതി നിർത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി. എ.ബി.സി. വ്യാപകമായി നടപ്പാക്കാൻ കുറച്ചുദിവസം കൂടി വേണം. ഒരു പഞ്ചായത്തിൽ പത്തിൽ കൂടുതൽ പേർക്ക് നായയുടെ കടിയേറ്റാൽ ആ മേഖലയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

2021 ഡിസംബറിൽ എ.ബി.സി. പദ്ധതി നിർത്തിവെക്കണം, അത് കുടുംബശ്രീയെ ഏൽപിക്കരുത് എന്ന ഒരു ഉത്തരവ് കോടതിയിൽനിന്നുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്ത് വ്യാപകമായ രീതിയിൽ തെരുവുനായ വന്ധ്യംകരണം നടപ്പാക്കണമെങ്കിൽ കുറച്ചുകൂടി സമയം വേണം. പഞ്ചായത്തിൽ പത്തിലധികം പേർക്ക് നായ കടിയേറ്റ പ്രദേശം ഉണ്ടെങ്കിൽ അതിനെ ഹോട്ട് സ്പോട്ടായാണ് കണക്കാക്കുന്നത്- മന്ത്രി പറഞ്ഞു.

കോവിഡ് മോഡൽ പ്രതിരോധത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. അതിനിടെ അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കാൻ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്തും ഹൈക്കോടതിയെ സമീപിച്ചു. തെരുവുനായ ശല്യം രൂക്ഷമാകുകയും വഴിയാത്രക്കാർക്ക് നായ്ക്കളുടെ കടിയേൽക്കുന്നത് പതിവാകുകയും ചെയ്തത് ചൂണ്ടിക്കാണിച്ചാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നടപടി. പേ പിടിച്ചതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്തും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ സർക്കാരിന്റെ അനുമതി ലഭിച്ചതായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വ്യക്തമാക്കിയത്.