ന്യൂഡൽഹി: ബഫർസോൺ വിഷയത്തിലെ ആശങ്ക കനക്കവേ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു കേരളം. സ്ഥലലഭ്യത കുറവായതിനാൽ ബഫർസോണിന്റെ പേരിൽ കേരളത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതിയുടെ കഴിഞ്ഞവർഷം ജൂൺ മൂന്നിനുള്ള ബഫർ സോൺ വിധിയിൽ ഇളവു തേടി കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ കക്ഷിചേരാനുള്ള അപേക്ഷയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ വേണമെന്ന വിധിയിലാണ് കേന്ദ്രവും കേരളവും ഇളവ് ആവശ്യപ്പെടുന്നത്. കേന്ദ്രം നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി നാളെയാണു പരിഗണിക്കുന്നത്. വിധി നടപ്പാക്കുമ്പോൾ, പരിസ്ഥിതിലോലമേഖല സംബന്ധിച്ച കരട്, അന്തിമ വിജ്ഞാപനങ്ങൾ ഇറങ്ങിയ മേഖലകൾക്ക് ഇളവു നൽകണമെന്ന കേന്ദ്ര നിലപാടിനോടു യോജിച്ചാണ് കേരളത്തിന്റെ അപേക്ഷ. വിധി നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ വഴി നൽകി ഹർജിൽ വ്യക്തമാക്കി.

സംസ്ഥാനത്തെ 17 വന്യജീവി സങ്കേതങ്ങൾ, 6 ദേശീയോദ്യാനങ്ങൾ എന്നിവയ്ക്കുള്ള ബഫർ സോൺ സംബന്ധിച്ച രൂപരേഖ കേന്ദ്ര സർക്കാരിനു നൽകിക്കഴിഞ്ഞു. ഇതിൽ പെരിയാർ കടുവസങ്കേതവും വന്യജീവി സങ്കേതവുമൊഴികെ കരടുവിജ്ഞാപനം ഇറക്കിയതാണ്. മതികെട്ടാനിൽ അന്തിമ വിജ്ഞാപനവുമായി. വിധി നടപ്പാക്കിയാൽ മംഗളവനം പക്ഷിസങ്കേതത്തിന്റെ 200 മീറ്റർ മാത്രം അകലെയുള്ള കേരള ഹൈക്കോടതിയെ ഉൾപ്പെടെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത് കൂടാതെ മുൻകാല കാര്യങ്ങളെ കുറിച്ചും കേരളം വ്യക്തമാക്കി. കോടതി പറയുന്ന ഒരു കിലോമീറ്റർ പരിധിയിൽ പതിറ്റാണ്ടുകൾക്കു മുൻപേ രൂപപ്പെട്ട ചെറുകിടഇടത്തരം ടൗൺഷിപ്പുകളും ജനവാസ മേഖലകളുമുണ്ട്. 1977 നു മുൻപു വനഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് ഇതു നിയമപരമായി നൽകിയതാണ്. എല്ലായിടത്തേക്കുമായി പൊതുമാർഗരേഖ സാധ്യമല്ലെന്നും പൊതുതാൽപര്യാർഥം ഇളവുകൾക്കായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെയും ഉന്നതാധികാര സമിതിയെയും സമീപിക്കാമെന്നും വിധിയിൽ കോടതി തന്നെ വ്യക്തമാക്കിയിരുന്നുവെന്നും കേരളം വ്യക്തമാക്കി.

ബഫർസോൺ വിധി വയനാട്, ഇടുക്കി കുമിളി, മൂന്നാർ, നെയ്യാർ, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങൾക്കിടയിലാണ് അരക്ഷിതാവസ്ഥ ഉണ്ടാക്കിയതെന്ന് കേരളം സുപ്രീം കോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങൾ, സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇളവ് നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ബഫർ സോണിൽ സ്ഥിര നിർമ്മാണങ്ങൾ പൂർണ്ണമായും നിരോധിക്കണമെന്ന വിധി നടപ്പാക്കാൻ പ്രയാസമാണെന്ന് സംസ്ഥാന സർക്കാരിന്റെ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഒരു നിരോധനം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നും സംസ്ഥാന സർക്കാർ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധി വരുന്നതിന് മുമ്പുതന്നെ നിരവധി ചെറുകിട, ഇടത്തരം നഗരങ്ങൾ ബഫർ സോൺ മേഖലകളിൽ ഉണ്ടായിട്ടുണ്ട്. ഈ മേഖകളകളിലുള്ളവരെ പുനരധിവസിപ്പിക്കുക പ്രായോഗികമല്ലെന്നും കേരളം വ്യക്തമാക്കുന്നു.

സുപ്രീം കോടതിയിലെ തന്നെ മറ്റൊരു ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിൽ, ബഫർ സോണിന്റെ കാര്യത്തിൽ അന്തിമ വിജ്ഞാപനത്തിലേക്കു കേന്ദ്രം കടന്നതു കോടതി പരിഗണിച്ചില്ല. അതിനിടെ ബഫർസോൺ വിഷയത്തിൽ വനം റവന്യു തദ്ദേശ വകുപ്പുകൾ നടത്തുന്ന സ്ഥല പരിശോധനയിൽ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 35,864 പരാതികൾ തീർപ്പാക്കി. ഇതു വരെ 70,224 പരാതികളാണ് പഞ്ചായത്ത് ഹെൽപ് ഡെസ്‌കുകളിൽ ലഭിച്ചത്. 41,444 പുതിയ നിർമ്മിതികൾ കണ്ടെത്തി സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിന്റെ (കെഎസ്ആർഇസി) അസറ്റ് മാപ്പർ ആപ്പിലൂടെ അപ്‌ലോഡ് ചെയ്തു.

നാലു മാസം മുൻപ് ഉപഗ്രഹ സർവേയിലൂടെ ജനവാസകേന്ദ്രങ്ങളിലെ 49,300 നിർമ്മിതികൾ കണ്ടെത്തി അപ്‌ലോഡ് ചെയ്തിരുന്നു. ഇതിനു പുറമേയാണ് നേരിട്ടുള്ള സർവേയിലൂടെ 41,444 പുതിയ നിർമ്മിതികൾ ചേർത്തത്. ഇതോടെ കണ്ടെത്തിയവയുടെ എണ്ണം 90,774 ആയി. ഇനി 34,360 പരാതികളാണ് തീർപ്പാക്കാനുള്ളത്. ഇതിനുള്ള സമയപരിധി ഞായർ വരെ തുടരുമെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്.