കൊല്ലം: ഭിന്നശേഷിക്കാരന്റെ പെൻഷൻ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുന്ന സർക്കാർ ഉത്തരവ് വിവാദമായിരുന്നു. ധനവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 13 വർഷത്തിനിടെ വികലാംഗ പെൻഷനായി വാങ്ങിയ 1.23 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനവകുപ്പ് നോട്ടീസ് നല്കിയത്. കൊല്ലം, പരവൂർ കലയ്ക്കോട് സ്വദേശിയായ സുധാഭവനിൽ ഭിന്നശേഷിക്കാരനായ ആർ.എസ്. മണിദാസിനാണ് നോട്ടീസ് ലഭിച്ചത്. ഒരാഴ്ചയ്ക്കകം തുക അടയ്ക്കണമെന്നാണ് ഉത്തരവിലുള്ളത്. സർക്കാർ ക്ഷേമപെൻഷൻ നിഷേധിച്ച വിവരമറിഞ്ഞ് സുരേഷ് ഗോപി മണിദാസിനും കുടുംബത്തിനും ഒരുലക്ഷം രൂപ സഹായമായി നൽകി. ഒരുലക്ഷം രൂപ മണിദാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചുവെന്നും ആവശ്യമെങ്കിൽ ഒരുലക്ഷം രൂപകൂടി നൽകുമെന്നും സുരേഷ് ഗോപിപറഞ്ഞു.

'ആ അമ്മയ്ക്ക് സർക്കാർ ഈ തുക തിരികെ കൊടുക്കുമെങ്കിൽ കൊടുത്തോട്ടെ. പക്ഷേ, സർക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള ഒരു കൈത്താങ്ങാണ് ഞാൻ നൽകിയത്. ആ അമ്മയുടെ അവസ്ഥ ഞാൻ കണ്ടതാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് ഞാനിത് അറിഞ്ഞത്. അപ്പൊൾതന്നെ വീട്ടിൽ വിളിച്ച് പണം അയക്കാൻ രാധികയോട് പറഞ്ഞു. ഇനിയൊരു പത്ത് വർഷത്തേക്ക് കൂടി പെൻഷന്റെ രൂപത്തിൽ ഒരുലക്ഷം രൂപ ആ അമ്മയ്ക്ക് ലഭിക്കണമെങ്കിൽ അതും ഞാൻ നൽകാൻ തയ്യാറാണ്', സുരേഷ് ഗോപി ടെലിവിഷൻ ചാനലിനോട് പറഞ്ഞു. പറ്റിയാൽ മണിദാസിനെ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

27-കാരനായ മണിദാസിന് സംസാരശേഷി ഇല്ല. ഡൗൺ സിൻഡ്രോമിന് പുറമെ 80 ശതമാനം ബുദ്ധിവൈകല്യമടക്കം മറ്റ് പ്രശ്നങ്ങളുമുള്ള മണിദാസിന് ആകെയുള്ള ആശ്രയം 70 വയസിന് മുകളിൽ പ്രായമുള്ള മാതാപിതാക്കളാണ്. വികലാംഗ പെൻഷൻ കഴിഞ്ഞ 13 വർഷമായി മണിദാസിന് കിട്ടുന്നുണ്ട്. ഈ പെൻഷൻ തുകയാണ് ഉടൻ തിരിച്ചടയ്ക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ സ്‌കൂളിൽ തയ്യൽ അദ്ധ്യാപിക ആയിരുന്ന മണിദാസിന്റെ അമ്മയ്ക്ക് പെൻഷൻ ഉണ്ടെന്ന കാരണം പറഞ്ഞാണ് ധനവകുപ്പിന്റെ നടപടി. വാർഷിക വരുമാനം ഒരുലക്ഷം രൂപയിലധികമുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്.

മണിദാസ് വികലാംഗ പെൻഷന് അപേക്ഷിക്കുമ്പോൾ അമ്മയ്ക്ക് തുച്ഛമായ തുകയായിരുന്നു പെൻഷൻ. കഴിഞ്ഞവർഷമാണ് തുക തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം തുടങ്ങിയത്. അച്ഛന് വരുമാന മാർഗമില്ല. അമ്മയുടെ പെൻഷൻ മണിദാസിന്റെ ചികിത്സക്ക് പോലും തികയുന്നില്ല. ഈ സാഹചര്യത്തിലാണ് ഒന്നര ലക്ഷത്തിന് അടുത്തുള്ള പെൻഷൻ തുക ഒരാഴ്ചയ്ക്കകം തിരിച്ചടയ്ക്കണമെന്ന നിർദ്ദേശം എത്തുന്നത്.

മണിദാസിന് ഇത്രയും നാൾ കിട്ടിയ പെൻഷൻ തുക മരുന്നിനായി കുടുംബം ചെലവഴിക്കുകയായിരുന്നു. സർക്കാരിന് തുക തിരിച്ചുനൽകണമെങ്കിൽ, കിടപ്പാടം വിൽക്കേണ്ട അവസ്ഥയിലായിരുന്നു കുടുംബം.