തിരുവനന്തപുരം: മറുനാടൻ മലയാളിക്കു വേണ്ടി ശബ്ദമുയർത്തി വടകര എംഎൽഎ കെ കെ രമയും. സിപിഎമ്മിനെതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങളെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്ന സ്ഥിതിയാണെന്ന് രമ പ്രതികരിച്ചു. മാധ്യമങ്ങൾ ചെയ്യുന്ന എല്ലാ വാർത്തങ്ങളോടും യോജിപ്പ് ഉണ്ടാകണം എന്നില്ല, വിയോജിപ്പുള്ള കാര്യങ്ങൾ പറയാൻ പാടില്ല എന്നു പറയുന്ന ഫാസിസത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. മറുനാടൻ മലയാളി ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വലിയ രീതിയിൽ ക്യാമ്പയിൻ നടക്കുന്നത് അത്ഭുപ്പെടുത്തുന്നതാണന്നും അവർ പറഞ്ഞു.

കെ കെ രമയുടെ വാക്കുകൾ ഇങ്ങനെ: കേരളം പോലുള്ള സംസ്ഥാനത്ത് മാധ്യമങ്ങൾ വിചാരണ നേരിടേണ്ടി വരുന്നതും, അവരുടെ സ്വാതന്ത്ര്യത്തിനുമേൽ കൈ കടത്തുന്നതും ജനാധിപത്യത്തിനു തന്നെ വലിയ വെല്ലുവിളിയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾക്കെതിരെ തങ്ങൾക്കെതിരെ വാർത്ത ചെയ്യുന്ന മോദി ശൈലിയാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

സിപിഎമ്മിനെതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങളെയാണ് തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നത്. മാധ്യമങ്ങൾ ചെയ്യുന്ന എല്ലാ വാർത്തകളോടും യോജിപ്പുണ്ടാകില്ല. നമുക്ക് യോജിപ്പുള്ളതു മാത്രമേ റിപ്പോർട്ട് ചെയ്യാൻ പാടുള്ളുവെന്ന ആ ഫാസിസത്തെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. മറുനാടൻ മലിയാളി ചാനലിനെതിരെ ഉൾപ്പടെ ജനപ്രതിനിധികൾ നേതൃത്വം കൊടുത്തു കൊണ്ട് വലിയ രീതിയിലുള്ള ക്യാമ്പയിൻ നടത്തുന്നത് അത്ഭുതപ്പെടുത്തുന്നതാണ്.

മാധ്യമങ്ങൾ നൽകുന്ന വാർത്തകൾക്കെതിരെ വിയോജിപ്പുണ്ടെങ്കിൽ നിയമനടപടികൾ നേരിടുകയും കാര്യങ്ങൾ മുന്നോട്ട കൊണ്ടുപോവുകയും ചെയ്യാം. പക്ഷെ ഒരു മാധ്യമ സ്ഥാപനത്തെ ഇല്ലാതാക്കുന്ന രീതിയിലുള്ള പ്രചണം നടത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അതേസമയം ഇതൊരു വല്ലാത്ത ഫാസിസമാണ്. കാരണം എതിർ വാർത്തകൾ കൊടുക്കുന്നവരെ അവസാനിപ്പിക്കാമെന്ന തന്ത്രമാണ് ഇവിടെയും നടക്കുന്നത്. നടക്കുന്ന അനീതികളെ ചോദ്യം ചെയ്യുമ്പോൾ ആണ് അവർക്ക് ദഹിക്കാതെ വരുന്നത്. പാടിപ്പുകഴ്‌ത്തുന്ന വാർത്തകൾ കൊടുക്കുമ്പോൾ ഇഷ്ടമാണ് അവർക്ക്. എല്ലാവരും വാഴ്‌ത്തു പാട്ടുകാരാവണം എന്നാണോ പറയുന്നതെന്നും കെ .കെ രമ ചോദിക്കുന്നു.

നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറുനാടന് വേണ്ടി ശബ്ധമുയർത്തിയിരുന്നു. സർക്കാരിനെതിരായ ശബ്ദങ്ങളെ നിശബ്ദമാക്കുകയെന്നത് പൊതുവായ പരിപാടിയാണെന്ന് സതീശൻ പറഞ്ഞു. മറുനാടൻ മലയാളിക്കെതിരെ കേസെടുത്തതും മറ്റ് സൈബർ ആക്രമണങ്ങളും കേരള മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണെന്നാണ് വി ഡി സതീശന്റെ പ്രതികരണം.

സത്യം പറയുന്നവരെ സൈബർ വെട്ടുകളികൾ ആക്രമിക്കുന്നു. മറുനാടൻ പോലുള്ളവരെ വേട്ടയാടുന്നു. ആരു പേടിക്കാൻ. അവരാണ് ഭീരുക്കൾ. ഏഷ്യാനെറ്റ് ന്യൂസിനെതിരെ പോലും കേസുകളെടുക്കുന്നു. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രിൻസിപ്പൽ പ്രതിയാകുന്നു. അങ്ങനെ എല്ലാവരേയും വേട്ടയാടുകയാണ് അവർ-വിഡി സതീശൻ മറുനാടനോട് പറഞ്ഞു. സംസ്ഥാനത്തെ മാധ്യമവേട്ടയ്ക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ പ്രതികരിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ എന്ത് ഗൂഢാലോചനയാണ് നടത്തിയതെന്ന് ചോദിച്ച വി ഡി സതീശൻ, മാധ്യമങ്ങൾക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും പറഞ്ഞിരുന്നു.

സംസ്ഥാനത്ത് മാധ്യമ വേട്ട തുടരുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ കേസാണ് ആരോപണ വിധേയനായ എസ്എഫ്‌ഐ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരെ കേസെടുത്തത്. അഖില നന്ദകുമാർ വാർത്ത റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തത്. അല്ലാതെ ക്രിമിനലായ ഒരു കുറ്റവും ചെയ്തിട്ടില്ല. വാർത്ത വന്നില്ലായിരുന്നെങ്കിൽ ജയിച്ച സർട്ടിഫിക്കട്ടുമായി എസ്എഫ്‌ഐ നേതാവ് പോയേനെയെന്നും സംസ്ഥാനത്ത് നടക്കുന്നത് മാധ്യമവേട്ടയാണെന്നും വി ഡി സതീശൻ പറഞ്ഞു. മാധ്യമങ്ങൾക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു വ്യക്തമാക്കി.