ന്യൂഡൽഹി: കർണാടകത്തിൽ ബിജെപിയെ വീഴ്‌ത്തി കേവലഭൂരിപക്ഷം നേടി അധികാരം തിരിച്ചുപിടിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ വലഞ്ഞ് കോൺഗ്രസ് നേതൃത്വം. മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യയും പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനമെന്ന ആവശ്യം കടുപ്പിച്ചതോടെ പ്രതിസന്ധി രൂക്ഷമായത്. ഹൈക്കമാൻഡ് മുന്നോട്ടുവച്ച ടേം ഫോർമുല തള്ളിയ ഡി കെ ശിവകുമാർ, മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് നിലപാടിലാണ് ഇപ്പോഴുള്ളത്.

എന്നാൽ മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ഡി.കെ. ശിവകുമാറിന് രാഹുലും സോണിയയും ചേർന്ന് ഉറപ്പ് നൽകി സമവായത്തിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യ ടേമിൽ കർണാടകയുടെ മുഖ്യമന്ത്രയായി സിദ്ധരാമയ്യയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്ന് സൂചനകൾ. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പാർട്ടി നേതൃത്വത്തെ കാണും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ ഇരു നേതാക്കന്മാരുമായി ചർച്ച നടത്തും. ഇതിനു പിന്നാലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഉണ്ടാകും.

ശിവകുമാർ ഉപമുഖ്യമന്ത്രിയായി വന്നേക്കില്ലെന്നാണ് സൂചന. കർണാടക കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ശിവകുമാർ തുടരും. മുന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകും. ലിംഗായത്ത്, എസ്സി, മുസ്ലിം വിഭാഗങ്ങളെ പ്രതിനിധീകരിച്ചായിരിക്കും ഇവരെത്തുക. മുസ്ലിം വിഭാഗവും ഉപമുഖ്യമന്ത്രി പദം ചോദിച്ചിട്ടുണ്ട്. എം.ബി. പാട്ടീൽ (ലിംഗായത്ത്), ഡോ.ജി. പരമേശ്വര (എസ്സി), യു.ടി. ഖാദർ (മുസ്ലിം) എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാരാകുക. കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു യു.ടി. ഖാദർ. അഞ്ചാം വട്ടവും മംഗളൂരു മണ്ഡലത്തിൽനിന്ന് അദ്ദേഹം ജയിച്ചിരുന്നു. ഖാദറിനെ ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിപദം രണ്ടര വർഷം വീതമെന്ന വീതംവയ്‌പ്പിന് തയാറല്ലെന്ന നിലപാടിൽ കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ഉറച്ചുനിൽക്കുകയാണ്. ഉപമുഖ്യമന്ത്രി പദവും സ്വീകരിക്കില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. അനുനയശ്രമങ്ങൾ തുടരുകയാണ്. വീണ്ടും നിയമസഭാകക്ഷി യോഗം വിളിച്ചേക്കും. മുഖ്യമന്ത്രി പദം പങ്കിടണമെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്. രണ്ടു വർഷം സിദ്ധരാമയ്യയ്ക്കും മൂന്നുവർഷം ശിവകുമാറിനും എന്ന ഫോർമുലയാണ് ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹിയിലെ വസതിയിൽ ഇന്നലെ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലും അന്തിമതീരുമാനത്തിലേക്ക് എത്താൻ ഹൈക്കമാൻഡിനു കഴിഞ്ഞിരുന്നില്ല. മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്ക് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ ഉണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിന്മേലുള്ള അവകാശവാദത്തിൽനിന്നു പിന്മാറാൻ ഡി.കെ.ശിവകുമാർ തയാറാകാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.

സിദ്ദരാമയ്യക്ക് അഞ്ചുവർഷം തുടർച്ചയായി ഭരിക്കാൻ അവസരം കിട്ടിയതാണ്. അധികാരത്തിൽ ഉള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും സിദ്ദരാമയ്യ പാർട്ടി താൽപര്യങ്ങളേക്കാൾ വ്യക്തി താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2018 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. 2019 ൽ കൂറു മാറിയവർ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ്. 76 വയസ് കഴിഞ്ഞ അദ്ദേഹം പുതിയ ആളുകളുടെ വഴിമുടക്കരുത്. എന്നീ അഞ്ച് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിദ്ദരാമയ്യയാണ് ജനകീയനെന്ന വാദം മുൻനിർത്തി അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന ദേശീയ നേതാക്കളുടെ നീക്കത്തെ ഡി കെ ശിവകുമാർ ചെറുത്തത്.

സിദ്ദരാമയ്യ ജനകീയനാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ പ്രധാനമായും ഡി കെ ഉയർത്തുന്നത്. ടേം വ്യവസ്ഥയടക്കം ഹൈക്കമാൻഡ് മുന്നോട്ട് വെച്ച നിർദേശങ്ങൾ ഡി കെ ശിവകുമാർ തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡി കെ. അതിനിടെ രാഹുൽ ഗാന്ധിയെ കാണാനും ശിവകുമാർ തീരുമാനിച്ചിട്ടുണ്ട്.

മറുവശത്ത് മുഖ്യമന്ത്രി കസേരയ്ക്കായി സിദ്ദരാമയ്യയും കടുംപിടിത്തം തുടരുകയാണ്. മുഖ്യമന്ത്രി പദത്തിൽ അവകാശവാദം ശക്തമാക്കിയ അദ്ദേഹവും രാഹുൽ ഗാന്ധിയെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ തന്നെ രാഹുലിന്റെ നിലപാട് സിദ്ദരാമയ്യക്ക് അനുകൂലമാണ്. എം എൽ എമാരുടെ പിന്തുണ കൂടുതലും തനിക്കായതിനാൽ തന്നെ മുഖ്യമന്ത്രി സ്ഥാനം വേണമെന്നാണ് സിദ്ദരാമയ്യയുടെ ആവശ്യം.

മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും സാധാരണ എംഎൽഎയായി പ്രവർത്തിക്കാമെന്നും ഇന്നലെ ഖർഗെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡി.കെ.ശിവകുമാർ അറിയിച്ചതായാണു വിവരം. ഇരുവർക്കും രണ്ടര വർഷം വീതം മുഖ്യമന്ത്രിപദം നൽകാമെന്ന തരത്തിൽ ഇന്നലെ ആലോചിച്ചെങ്കിലും ആദ്യം ആരു ഭരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളിൽ സോണിയ ഗാന്ധിയുടെ നിലപാട് നിർണായകമാകും. സോണിയ ഷിംലയിൽനിന്ന് എത്തിയ ശേഷമാകും നിർണായക തീരുമാനം.

സംസ്ഥാന നേതാക്കളുമായി ചർച്ച പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിയാലോചിച്ച് മല്ലികാർജുൻ ഖർഗെ ഇന്നുതന്നെ അന്തിമതീരുമാനം എടുക്കും എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണ് ഖർഗെയ്ക്കും രാഹുലിനും താൽപര്യം.

എന്നാൽ സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ ലിംഗായത്ത്, വൊക്കലിഗ എന്നിവയുടെ പിന്തുണയുള്ള ശിവകുമാർ സിദ്ധരാമയ്യയെ പിന്തള്ളി അഞ്ച് വർഷത്തേക്കും മുഖ്യമന്ത്രിസ്ഥാനം പിടിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്. സിദ്ധരാമയ്യയെ വെട്ടാൻ ഖർഗെയോട് മുഖ്യമന്ത്രിയാകാൻ ശിവകുമാർ ആവശ്യപ്പെട്ടു.

ഹൈക്കമാൻഡ് തീരുമാനം എടുത്താൽ ബെംഗളൂരുവിൽ നിയമസഭാകക്ഷിയോഗം ചേർന്ന് ഔദ്യോഗികമായായി പ്രഖ്യാപിക്കും. ഇരുനേതാക്കളെയും ഒപ്പംനിർത്തി ഐക്യം ഉറപ്പിച്ചശേഷമാകും ഖർഗെ മുഖ്യമന്ത്രിയാരെന്ന പ്രസ്താവന നടത്തുക. ഉപമുഖ്യമന്ത്രിമാരെയും ഇന്നു പ്രഖ്യാപിക്കുമെന്നാണ് വിവരം. നേരത്തേ വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്.