കോഴിക്കോട്: സ്‌കൂൾ പരിസരത്ത് ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർത്ഥിക്ക് അതിദാരുണ മരണം. കൊടിയത്തൂർ പിടിഎം ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും പാഴൂർ മുന്നൂര് തമ്പലങ്ങോട്ട് കുഴി മുഹമ്മദ് ബാഹിഷ് (14) ആണ് അതിദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോഴായിരുന്നു അപകടം.

നിർത്തിയിട്ടിരുന്ന ബസുകളിൽ ഒന്നു മുന്നോട്ട് എടുത്തപ്പോൾ പിൻചക്രം കുഴിയിൽ വീഴുകയും സമീപത്തുണ്ടായിരുന്ന ബസിലേക്കു ചെരിയുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന ബാഹിഷ് ഇരു ബസ്സുകൾക്കിടയിലും കുടുങ്ങുകയായിരുന്നു. ബസുകൾക്കിടയിൽപ്പെട്ട് ഞെരിച്ച ബാഹിഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കുട്ടി വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്‌കൂളിൽ ഇന്നലെ കലോത്സവം നടക്കുന്ന ദിവസമായിരുന്നു. ഇതിനിടെ ടോയ്‌ലറ്റിൽ പോയി തിരിച്ചുവരുമ്പോഴാണ് അപകടമെന്ന് അദ്ധ്യാപകർ പറയുന്നു. കുട്ടി വീണുകിടക്കുന്നത് കണ്ട മറ്റൊരു വിദ്യാർത്ഥിയാണ് അദ്ധ്യാപകരെ വിവരമറിയിച്ചത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മുക്കം പൊലീസ് എത്തി സംഭവസ്ഥലം പരിശോധിച്ചു.

ബാവയുടെയും നഫീസ റഹ്മത്തിന്റെയും മകനാണ്. സഹോദരങ്ങൾ: ഹിബ (നഴ്‌സിങ് വിദ്യാർത്ഥിനി)അയിഷ ബൈസ (പ്രതീഷ് സ്‌കൂൾ, പാഴൂർ).