കണ്ണൂർ: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാർക്ക് 50 മണിക്കൂർ തുടർച്ചയായി ഡ്യൂട്ടി ചെയ്യേണ്ടി വന്നെന്ന് ആരോപണം. പതിവ് തെറ്റിച്ച് വയനാട്ടിലും കണ്ണൂരിലൂം ഒരേ സംഘത്തെ സുരക്ഷയ്ക്ക് നിയോഗിച്ചതാണ് ദുരിതത്തിന് ഇടയാക്കിയത്. 50 മണിക്കൂർ ഡ്യൂട്ടിക്കെതിരേ പൊലീസിന് കനത്ത അമർഷമുണ്ട്. പ്രയാസം സൂചിപ്പിച്ചിട്ടും തുടരാനാണ് നിർദേശമെന്നാണ് ഇവർ പറയുന്നത്.

രാഹുൽഗാന്ധിയുടെ വാഹനവ്യൂഹത്തിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന 40 പൊലീസുകാർക്ക് വസ്ത്രംമാറാൻപോലും സമയംകിട്ടാതെയാണ് 50 മണിക്കൂർ തുടർച്ചയായി ഡ്യൂട്ടി ചെയ്യേണ്ടി വന്നത്. വയനാട്ടിലും കണ്ണൂരിലും ഒരേസംഘത്തെയാണ് സുരക്ഷയ്ക്കുവേണ്ടി കണ്ണൂർ റേഞ്ച് ഡി.ഐ.ജി. നിയോഗിച്ചത്. അതുകൊണ്ട് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഡ്യൂട്ടിയിൽ പ്രവേശിച്ചവർ വെള്ളിയാഴ്ച വൈകീട്ടുവരെ തുടരേണ്ട അവസ്ഥയായി. കണ്ണൂരിൽ പൊലീസുകാർ കുറവുള്ളതിനാൽ ഇതേസംഘത്തോട് തുടരാൻ ഡി.ഐ.ജി. ആവശ്യപ്പെടുകയായിരുന്നു.

രാഹുൽഗാന്ധി വരുന്നതിനു മുന്നോടിയായി ബുധനാഴ്ച രാവിലെത്തന്നെ 40 പൊലീസുകാരും സെക്യൂരിറ്റി ബ്രീഫിങിന് എത്തിയിരുന്നു. ഉച്ചയ്ക്ക് വയനാട് അതിർത്തിയായ നാടുകാണിയിൽ രാഹുൽഗാന്ധിയെ സ്വീകരിക്കാനായി പോയി. നാടുകാണിമുതൽ തുടങ്ങിയ ഡ്യൂട്ടിയാണ്. വെള്ളിയാഴ്ച കണ്ണൂർ സാധു ഓഡിറ്റോറിയത്തിലെ പരിപാടി കഴിഞ്ഞ് മട്ടന്നൂരിലെത്തി അവിടെനിന്ന് അദ്ദേഹം വിമാനം കയറി, വിടുതൽ ഉത്തരവ് കിട്ടിയശേഷമേ പൊലീസുകാർക്ക് തിരികെപ്പോരാൻ കഴിയുകയുള്ളൂ. അപ്പോഴേക്കും അൻപത് മണിക്കൂർ പൂർത്തിയാവുമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പറയുന്നു.

സാധാരണ, അതത് ജില്ലകളിൽ മാത്രമേ സുരക്ഷാചുമതലയുണ്ടാവാറുള്ളൂ. അതനുസരിച്ച് കണ്ണൂർ അതിർത്തിയായ ചന്ദനത്തോടുവരെ പോയാൽമതി. എന്നാൽ വയനാട്ടിലും കണ്ണൂരിലും ഒരേ സംഘത്തെയാണ് രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്ക് വേണ്ടി കണ്ണൂർ റേഞ്ച് ഡിഐജി നിയോഗിച്ചത്.

അന്ന് ഉച്ചയ്ക്ക് നാടുകാണിയിൽ വച്ച് തുടങ്ങിയ അകമ്പടിയാണ്. ഇന്ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിലെ പരിപാടി കഴിഞ്ഞ്, മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിച്ച്, വിമാനം കയറ്റി, വിടുതൽ അറിയിപ്പ് വന്നാലെ, വയനാട്ടിലേക്ക് മടങ്ങാനാകൂ. അപ്പോഴേക്ക് ഡ്യൂട്ടി ടൈം അമ്പത് മണിക്കൂർ കഴിഞ്ഞിരുന്നുവെന്നാണ് പൊലീസുകാർ പറയുന്നത്. കണ്ണൂരിൽ പൊലീസുകാരുടെ കുറവുണ്ടെന്നായിരുന്നു ഇതിന് വിശദീകരണം കിട്ടിയിരിക്കുന്നത്.

അതേ സമയം കളക്ടറേറ്റിൽനിന്ന് മാനന്തവാടിയിലേക്ക് പോവുന്നതിനിടെ രാഹുൽഗാന്ധിയുടെ വാഹനവ്യൂഹത്തിൽ സുരക്ഷാവീഴ്ചയുണ്ടായി. നേരത്തേ യാത്രനിശ്ചയിച്ചിരുന്നത് മാനന്തവാടിയിലേക്കായിരുന്നതിനാൽ രണ്ട് പൈലറ്റ് വാഹനങ്ങൾ നേരെപോയി. രാഹുൽഗാന്ധിയും എസ്‌കോർട്ട് വാഹനങ്ങളും നേരെ എസ്‌പി. ഓഫീസിനു സമീപത്തുള്ള റസ്റ്റ്ഹൗസിലേക്കും. നൂറുമീറ്ററിലധികം പൈലറ്റ് വാഹനം പിന്നിട്ടതോടെയാണ് അബദ്ധം മനസ്സിലായത്.

റസ്റ്റ്ഹൗസിൽ എത്തിയെങ്കിലും രാഹുൽഗാന്ധി ഇറങ്ങിയില്ല. ഒപ്പമുണ്ടായിരുന്നവർ ബാഗെടുത്ത് തിരികെ വാഹനത്തിൽ കയറി. അഞ്ചുമിനിറ്റുനേരത്തെ ആശയക്കുഴപ്പമുണ്ടായെങ്കിലും പൈലറ്റ് വാഹനം വീണ്ടുമെത്തി മാനന്തവാടിയിലേക്ക് തന്നെ പുറപ്പെട്ടു.