മുട്ടുകാലിന് മുതുകിൽ ചവിട്ടി, ലാത്തികൊണ്ട് കൈയിൽ അടിച്ചു; ഇതര സംസ്ഥാന തൊഴിലാളിയുടെ 14കാരനായ മകന് പൊലീസിന്റെ ക്രൂരമർദനം; പരാതി എത്തിയതോടെ പ്രായപൂർത്തിയാകാത്ത ആളാണെന്ന് അറിയില്ലെന്നാണ് പൊലീസിന്റെ ന്യായീകരണം
- Share
- Tweet
- Telegram
- LinkedIniiiii
ആലപ്പുഴ: സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളിൽ മൂന്നാംമുറ കേന്ദ്രങ്ങൾ ഇപ്പോഴുമുണ്ടെന്ന ആക്ഷേപം ശക്തമാണ്. ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ യൂസഫിന്റെ മകൻ ബർക്കത്ത് അലിയെയാണ് മർദിച്ചത്.
മുട്ടുകാലുകൊണ്ട് മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും ചെയ്തതായാണ് പരാതി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് വിദ്യാർത്ഥി സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടർ ഒരു പെൺകുട്ടിയുടെ വാഹനവുമായി കൂട്ടിയിടിച്ചിരുന്നു. പൊലീസ് കേസെടുത്ത് വിദ്യാർത്ഥിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിഷയം തീർപ്പാക്കിയിരുന്നു. ഇതിനുശേഷം ഇന്നലെ വീണ്ടും കുട്ടിയെ വിളിച്ചുവരുത്തി.
രക്ഷിതാക്കൾക്കൊപ്പമായിരുന്നു കുട്ടി സ്റ്റേഷനിലെത്തിയത്. ഇവരോട് പൊലീസ് ആയിരം രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടു. വിഷയം നേരത്തെ തീർപ്പാക്കിയതാണെന്നു പറഞ്ഞ് പണം നൽകാനാകില്ലെന്ന് ഇവർ വ്യക്തമാക്കി. തുടർന്ന് കുട്ടിയെ സ്റ്റേഷന്റെ അകത്ത് ആറു മണിക്കൂറോളം ഇരുത്തി. ഇതിനിടയിലാണ് ക്യാമറയില്ലാത്ത ഭാഗത്തേക്ക് കൊണ്ടുപോയി ക്രൂരമർദനമുണ്ടായത്.
ചൂരലെടുത്ത് മുട്ടുകാലിൽ അടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. മർദനത്തിന്റെ പാടുകളുണ്ടെന്ന് കുട്ടിയെ ചികിത്സിച്ച ചെട്ടികാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ പറയുന്നു. എന്നാൽ, വിവാദമായപ്പോൾ പൊലീസ് പറയുന്ന ്‌ന്യായീകരണം വിചിത്രമാണ. പ്രായപൂർത്തിയാകാത്ത ആളാണെന്ന് അറിയില്ലെന്നാണ് പൊലീസിന്റെ വിചിത്ര ന്യായീകരണം. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്‌സൺ ഡോ. ബി വസന്തകുമാരി അറിയിച്ചു.
പൊലീസ് നടപടികൾക്ക് താൻ സാക്ഷിയാണെന്ന് ഇവരുടെ വീട്ടുടമ ജയ പറഞ്ഞു. ഒരു പെൺകുട്ടി ഓടിച്ച സ്‌കൂട്ടറിൽ ബർക്കത്ത് അലിയുടെ സ്‌കൂട്ടർ ഇടിച്ചതിനാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് വീട്ടുടമ ജയ പറയുന്നു. തന്റെ ഭാഗത്താണ് പിഴവെന്ന് പെൺകുട്ടി പൊലീസിനോട് സമ്മതച്ചിരുന്നു. എന്നാൽ മാതാപിതാക്കളുടെ മുന്നിൽ വെച്ചും കുട്ടിയെ പൊലീസ് മർദ്ദിച്ചെന്ന് ജയ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ