പത്തനംതിട്ട: വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി യുവതിക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ സിപിഎം അന്വേഷണം പ്രഖാപിച്ചു. കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗത്തിനെതിരേയാണ് മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്.

ഏറെ നാളായുള്ള കാത്തിരിപ്പാണെന്ന ആമുഖത്തോടെയായിരുന്നുവത്രേ സിപിഎം നേതാവിന്റെ അധിക്ഷേപം. അടുത്ത ജില്ലക്കാരിയാണ് പരാതിക്കാരി. വർഷങ്ങളായി മല്ലപ്പുഴശേരി പഞ്ചായത്തിലാണ് കുടുംബ സമേതം ഇവർ താമസിക്കുന്നത്. പാർട്ടിയുടെ പ്രവർത്തക കൂടിയാണ്.

സിപിഎം ജില്ലാ കമ്മറ്റി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ആർ.അജയ കുമാർ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി ശ്രീലേഖ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. മല്ലപ്പുഴശേരി ലോക്കൽ കമ്മറ്റിക്ക് ലഭിച്ച പരാതിയിലാണ് ഏരിയാ കമ്മറ്റി യോഗം ചേർന്ന് ചർച്ച ചെയ്തത്.

വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ ആദ്യം പാർട്ടി നേതാക്കളെ വിവരം അറിയിച്ചിരുന്നു. എന്നാൽ പ്രാദേശിക നേതൃത്വം ഇത് ഒതുക്കി തീർക്കാൻ ശ്രമിക്കുക ആയിരുന്നു എന്ന പരാതി ഉണ്ടായി. ഇവർ പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചതോടെയാണ് അടിയന്തിര ഏരിയ കമ്മറ്റി വിളിച്ച് വിഷയം ചർച്ച ചെയ്തത്.

ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ മുതിർന്ന നേതാവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത്. ആരോപണ വിധേയനായ ഏരിയ കമ്മറ്റി അംഗത്തിന് എതിരെ കർശന നടപടി വേണമെന്ന് ഒരു വിഭാഗം യോഗത്തിൽ ആവശ്യപ്പെട്ടു. മറ്റ് ചില പരാതികളും ഇവർ ഉന്നയിച്ചു.