ന്യൂഡല്‍ഹി: ജയ്പുര്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്റെ മുഖത്തടിച്ച സ്‌പൈസ് ജെറ്റ് ജീവനക്കാരിയെ പോലിസ് അറസ്റ്റ് ചെയ്തു. സുരക്ഷാ പരിശോധനയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് സ്‌പൈസ് ജെറ്റ് ജീവനക്കാരി സി.ഐ.എസ്.എഫ്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗിരിരാജ് പ്രസാദിന്റെ മുഖത്തടിച്ചത്. ജീവനക്കാരി സബ് ഇന്‍സ്‌പെക്ടറെ അടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിനു പിന്നാലെ ആയിരുന്നു അറസ്റ്റ്.

സ്‌പൈസ് ജെറ്റ് ജീവനക്കാരിയായ അനുരാധാ റാണിയുടെ കൈവശം വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനാവശ്യമായ രേഖയില്ലാത്തതിനാല്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗിരിരാജ് പ്രസാദ് ഇവരെ തടയുകയും സ്‌ക്രീനിങ് നടത്താന്‍ ആവശ്യപ്പെടുകയുംചെയ്തു. എന്നാല്‍, പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടായിരുന്നില്ല. വനിതാ ഉദ്യോഗസ്ഥ എത്തുംമുന്‍പേ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അനുരാധാ റാണി, ഗിരിരാജ് പ്രസാദിന്റെ മുഖത്തടിക്കുകയുമായിരുന്നെന്ന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍, ജീവനക്കാരിയുടെ കൈവശം മതിയായ രേഖയുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥന്‍ അപമര്യാദയായി സംസാരിച്ചതിനാലാണ് അവര്‍ അടിച്ചതെന്നുമാണ് സ്‌പൈസ് ജെറ്റ് കമ്പനിയുടെ വാദം.