തിരുവനന്തപുരം: തിരുവനന്തപുരത്തെ നൈറ്റ്ലൈഫിൽ നിയന്ത്രണങ്ങളുമായി പൊലീസ്. രാത്രി 10 മണി കഴിഞ്ഞ് മൈക്കോ വാദ്യോപകരണങ്ങളോ പാടില്ലെന്നും, ഇതല്ലാതെയുള്ള എന്റർടെയ്ന്മെന്റ് ഉപാധികൾ ഉപയോഗിക്കാമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

മദ്യപിച്ച് എന്തും ചെയ്യുന്നതല്ല നൈറ്റ് ലൈഫ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ ദിവസം മദ്യപ സംഘമാണ് പൊലീസിനെ ആക്രമിച്ചത്. ഇത്തരം അക്രമങ്ങൾ ആവർത്തിച്ചാൽ പൊലീസിന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വരേണ്ടി വരും. ലഹരിഉപയോഗം കണ്ടെത്താൻ കൂടുതൽ നടപടിയുണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു.

മാനവീയം വീഥിയിലെ ഇപ്പോഴുണ്ടായ സംഭവങ്ങളെല്ലാം സ്റ്റാർട്ടിങ്ങ് ട്രബിൾ മാത്രമാണ്. ഇതൊക്കെ ശരിയാക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങളിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഉണ്ടായാൽ അറസ്റ്റ് അടക്കമുള്ള നടപടിയുണ്ടാകും. കഴിഞ്ഞദിവസം പുലർച്ചെ രണ്ടരയോടെ മദ്യപാനത്തെത്തുടർന്ന് ബഹളമുണ്ടായിരുന്നു.

ഇത് ആവർത്തിക്കാതിരിക്കാനായി മദ്യപാനികളായ കുറേപ്പേരെ പിടികൂടിയിരുന്നുവെന്ന് കമ്മീഷണർ പറഞ്ഞു. ഇന്നലെ പൊലീസിന് നേർക്ക് ഒരു സംഘം കല്ലെറിഞ്ഞു. മദ്യപസംഘമാണ് പൊലീസിനെ ആക്രമിച്ചത്. ഇത്തരം അതിക്രമങ്ങൾ ഉണ്ടാകാതിരിക്കാനാണ് ആളുകൾ ശ്രദ്ധ പുലർത്തേണ്ടത്. ഇത്തരം അക്രമങ്ങൾ തുടർന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും.

ഡ്രഗ് ഡിറ്റക്ഷൻ കിറ്റ്, ബ്രീത് അനലൈസർ തുടങ്ങിയ നിയന്ത്രണങ്ങൾ കൊണ്ടുവരും. ആളുകൾ അവരവരുടെ ലിമിറ്റിൽ നിന്നാൽ പൊലീസ് ഒരു നിയന്ത്രണവും ഏർപ്പെടുത്തില്ല. എന്നാൽ ലിമിറ്റ് വിട്ടുപോയാൽ പൊലീസിന് കർശനമായി ഇടപെടേണ്ടി വരും. നൈറ്റ്ലൈഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഷോപ്പിങ്ങ്, എന്റർടെയ്ന്മെന്റ്, ഭക്ഷണം തുടങ്ങിയവയാണ്.

ഇതിലേക്ക് സ്ത്രീകളും കുട്ടികളും പ്രായമായവരും യുവാക്കളും അടക്കം എല്ലാവരും വരേണ്ടതുണ്ട്. എല്ലാവർക്കും വിനോദമായി മാറണം. ഒരാൾക്ക് എൻജോയ്മെന്റ് മറ്റുള്ളവർക്ക് ശല്യമാകുന്ന അവസ്ഥയാകരുത്. മാനവീയം വീഥിയിലേത് പരിപൂർണ സ്വാതന്ത്ര്യത്തോടെയുള്ള നൈറ്റ് ലൈഫ് അല്ലെന്ന് ഓർമ്മ വേണമെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.

നിലവിലെ നിയമപ്രകാരം 10 മണി കഴിഞ്ഞ് മൈക്കോ ഡ്രംസ് പോലുള്ള വാദ്യോപകരണങ്ങളോ പാടില്ല. ഇതല്ലാതെയുള്ള എന്റർടെയ്ന്മെന്റ് ഉപാധികൾ ഉപയോഗിക്കാം. ഇതിനോട് സമീപം ജനങ്ങൾ പാർക്കുന്ന മേഖല കൂടിയാണ്. അതുകൊണ്ടു തന്നെ ശബ്ദം മൂലമുള്ള എന്റർടെയ്ന്മെന്റ് രാത്രി 10 മുതൽ രാവിലെ ആറു വരെ ഒഴിവാക്കേണ്ടതാണ്.

ജനങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ എൻജോയ് ചെയ്യാൻ വേണ്ടിയാണ് നൈറ്റ് ലൈഫ് സംവിധാനം കൊണ്ടു വന്നിട്ടുള്ളത്. നിർഭയമായി പോകാനാകുന്ന സ്ഥിതിയുണ്ടാകണം. നൈറ്റ് ലൈഫ് ജനങ്ങളുടെ ജീവിതനിലവാരത്തിന്റെ ഉയർച്ചയാണ്. 24 മണിക്കൂറും ജോലി ചെയ്യുന്ന ഒരാളോട് ഇത്ര സമയത്തിനകം ഷോപ്പിങ്ങ് കഴിഞ്ഞ് പോകണമെന്ന് നിർദ്ദേശിക്കാനാവില്ല.

നൈറ്റ് ലൈഫിൽ വരുന്നവരിലെ മയക്കുമരുന്ന് ഉപയോഗം അടക്കം കണ്ടെത്താൻ ഉമീനീർ, യൂറിൻ അടക്കമുള്ളവ പരിശോധിക്കുന്ന ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് പരിശോധന ഏർപ്പെടുത്തും. ഇതുവഴി രണ്ടു ദിവസം വരെ ലഹരിമരുന്ന് ഉപയോഗിച്ചാൽ കണ്ടെത്താനാകും. അങ്ങനെ പിടികൂടുന്നവരെ ജയിലിൽ അടയ്ക്കുമെന്നും കമ്മീഷണർ പറഞ്ഞു.