ലണ്ടൻ: തോക്കുകൾ കഥ പറയുന്ന അമേരിക്കയെപോലെ ബ്രിട്ടനും അശാന്തിയുടെ വിളനിലമായി മാറുകയാണ്. ലിവർപൂളിലെ പബ്ബിൽ ഒരു യുവതിയെ വെടിവെച്ചു കൊന്നിട്ട് ദിവസങ്ങളേ ആകുന്നുള്ളു. അതിനിടയിലാണ് ബോക്സിങ് ദിനത്തിൽ ബിർമ്മിങ്ഹാമിലെ ഒരു നിശാക്ലബ്ബിൽ 23 കാരനായ ഒരു യുവാവ് കുത്തേറ്റ് മരിക്കുന്നത്. രാത്രി ആഘോഷമാക്കുവാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു യുവാവ്.

ഡിഗ്ബേത്ത്, ആഡെർലി സ്ട്രീറ്റിലെ ക്രെയിൻ നിശാക്ലബ്ബിൽ വച്ചായിരുന്നു ഒരു സംഘം ഈ യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവം നടന്ന ഉടൻ തന്നെ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ഏകദേശം 30 മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു കുത്തേറ്റ യുവാവ് മരണമടയുന്നത്. കൊലപാതക കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ ഇതുവരെ അറസ്റ്റുകൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

പാർട്ടി ആഘോഷിക്കാൻ എത്തിയ ഒരുപറ്റം ആളുകൾ നിലവിളിച്ചുകോണ്ട് ഓടുന്നത് കണ്ടു എന്ന് ഒരു ദൃക്സാക്ഷി ബിർമിങ്ഹാം മെയിലിനോട് പറഞ്ഞു. ഡി ജെ തന്റെ പരിപാടി അവസാനിപ്പിക്കുകയും വലിയ സ്‌ക്രീനിൽ മുന്നറിയിപ്പ് വരികയും ചെയ്തതായും അവർ പറഞ്ഞു. നിശാക്ലബ്ബിലെ സുരക്ഷാ പരിശോധനയെ പഴിചാരുകയാണ് അവിടെ ആഘോഷിക്കാൻ എത്തിയവർ.

ഒരുപറ്റം ചെറുപ്പക്കാർ നിശാക്ലബ്ബിനകത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്ര്മിച്ചിരുന്നതായി തോന്നി എന്നായിരുന്നു അവിടെയുണ്ടായിരുന്ന മറ്റൊരാൾ പറഞ്ഞത്. താനു സുഹൃത്തുക്കളും ക്ലബ്ബിനകത്ത് എത്തിയപ്പോൾ തന്നെ എന്തോ പന്തികേട് തോന്നി എന്നും അയാൾ പറയുന്നു. സുരക്ഷാ പരിശോധനയും ഉണ്ടായിരുന്നില്ല എന്ന് അയാൾ പറയുന്നു. തന്നെയും സുഹൃത്തിനേയും ദേഹ പരിശോധന നടത്താതെയാണ് അകത്തേക്ക് കയറ്റിയതെന്നും അയാൾ പറഞ്ഞു.

അതിനിടയിൽ, ക്രിസ്ത്മസ് തലേന്ന് ലിവർപൂളിലെ പബ്ബിൽ വെച്ച് വെടിയേറ്റ് മരിച്ച യുവതിയുടെ സുഹൃത്തുക്കൾ കൂടുതൽ വെളിപ്പെടുത്തലുകളുമായി എത്തി. എല്ലേ എഡ്വേർഡ് സംഗീതം ആസ്വദിച്ച് നൃത്തം ചെയ്യുകയായിരുന്നു എന്ന് അവർ പറയുന്നു. പെട്ടെന്നാണ് വെടിയൊച്ച കേട്ടത്.പിന്നീട് നോക്കുമ്പോൾ യുവതി നിലത്ത് വീണുകിടക്കുകയായിരുന്നു എന്നും അവർ പറഞ്ഞു. ലിവർപൂളിനടുത്തുള്ള വാല്ലസെ ഗ്രാമത്തിലെ ഒരു പബ്ബിൽ തന്റെ സഹോദരിക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കാൻ എത്തിയതായിരുന്നു യുവതി.