ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞതോടെ സമ്പദ് വ്യവസ്ഥയും തിരിച്ചുവരവിന്റെ പാതയിലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ജി.എസ്.ടി പിരവ് ഉയരുന്നതും ഊർജ ഉപയോഗം വർധിച്ചതും ഓഹരി വിപണികളുടെ മികച്ച പ്രവർത്തനവുമെല്ലാം സമ്പദ്‌വ്യവസ്ഥ തിരിച്ചു വരുന്നതിന്റെ സൂചകങ്ങളാണെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോഹ സമ്പദ്‌വ്യവസ്ഥയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ വർധനവ് രേഖപ്പെടുത്തുകയാണ്. ബാങ്കുകളുടെ വായ്പകളിൽ 5.1 ശതമാനം വർധനയുണ്ടായിട്ടുണ്ട്. വൈദ്യുതി ഉപയോഗത്തിൽ 12 ശതമാനം വർധനയാണുണ്ടായത്. വിപണിമൂലധനത്തിലും വർധനയുണ്ടായി. സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ മെച്ചപ്പെട്ട വളർച്ചനിരക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. സമ്പദ്‌വ്യവസ്ഥ വളർച്ച തിരിച്ചുപിടിച്ചുവെന്ന് നിരവധി സാമ്പത്തികശാസ്ത്രജ്ഞർ അറിയിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

കിസാൻ ക്രെഡിറ്റ് കാർഡുകളിലുടെ 2.5 കോടി കർഷകർക്ക് ആനുകൂല്യം നൽകി. 1,43,262 കോടി കർഷകർക്കായി ബാങ്കുകളും വിതരണം ചെയ്തു. വൺ നേഷൻ വൺ റേഷൻ കാർഡ്, തെരുവ് കച്ചവടക്കാർക്കായുള്ള പി.എം സവർനിധി, കുടിയേറ്റ തൊഴിലാളികൾക്കുള്ള പദ്ധതി എന്നിവ നടപ്പാക്കാനായെന്നും ധനമന്ത്രി അവകാശപ്പെട്ടു. തൊഴിലുകൾ വർധിപ്പിക്കാനുള്ള പദ്ധതികളും മുന്നോട്ട് പോവുന്നുണ്ടെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

അതേസമയം, ആർ.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോർട്ടും ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യ ചരിത്രത്തിലാദ്യമായി സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നുവെന്നാണ്. സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിലും ജി.ഡി.പിയിൽ ഇടിവുണ്ടാവുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് ആർ.ബി.ഐ പ്രവചനം.