കൊല്ലം: സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഎം നേതൃത്വത്തിന്റെ ആരോപണങ്ങൾ തള്ളി പൊലീസ്. കൊല്ലം മൺറോതുരുത്തിലെ മണിലാലിന്റെ കൊലപാതകം രാഷ്ട്രീയ വൈരാ​ഗ്യം മുലമല്ലെന്ന നിലപാടിലാണ് പൊലീസ്. അതേസമയം, മണിലാലിനെ ബിജെപിക്കാർ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സിപിഎം നേതൃത്വം ആരോപിച്ചിരുന്നത്.

മണിലാലിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം കാരണമാണെന്നാണ് റിമാൻഡ് റിപ്പോർട്ടും എഫ്‌ഐആറും പറയുന്നത്. പ്രതി അശോകനും മണിലാലും തമ്മിൽ തർക്കമുണ്ടായതായും റിപ്പോർട്ട് പറയുന്നു. ഡിസംബർ ആറ് ഞായറാഴ്ച രാത്രി എട്ടരയോടെ മൺറോത്തുരുത്ത് കാനറാ ബാങ്കിനുസമീപമാണ് സിപിഎം പ്രവർത്തകനായ മണിലാൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിജെപി പ്രവർത്തകനായ അശോകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകം ആണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. വലിയ പ്രതിഷേധവും സിപിഎം ഉയർത്തിയിരുന്നു. കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളിൽ സിപിഎം ഹർത്താലും നടത്തി. എന്നാൽ മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടയിലുണ്ടായ കൊലപാതകമാണെന്നുമാണ് ബിജെപിയുടെ വിശദീകരണം. 

വില്ലിമംഗലം നിധി പാലസ് വീട്ടിൽ മയൂഖം ഹോംസ്റ്റേ ഉടമ മണിലാൽ (ലാൽ-53) ആണ് മരിച്ചത്. കേസിലെ പ്രതിയായ ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച പട്ടംതുരുത്ത് തൂപ്പാശ്ശേരിൽ അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി എട്ടരയോടെ മൺറോത്തുരുത്ത് കനറാ ബാങ്കിനുസമീപമാണ് സംഭവം. മണിലാൽ സിപിഎമ്മുകാരനും അശോകൻ ബിജെപി പ്രവർത്തകനുമാണ്. ഇതാണ് രാഷ്ട്രീയ ആരോപണം ഉയരാനുള്ള കാരണം. ബിജെപി പ്രവർത്തകനായ അശോകൻ, സിപിഎം പ്രവർത്തകമായ മണിലാലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രേണുകയാണ് മണിലാലിന്റെ ഭാര്യ. മകൾ: അരുണിമ (നിധി).

മൺറോതുരുത്തിൽ എൽഡിഎഫ് ബൂത്ത് ഓഫീസിനു സമീപമായിരുന്നു കൊലപാതകം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷം മൺറോതുരുത്ത് വില്ലേജ് ഓഫീസിനു സമീപം എൽഡിഎഫ് ബൂത്ത് ഓഫീസിൽനിന്ന് അൽപ്പം മാറി സുഹൃത്തുമായി സംസാരിച്ചു നിൽക്കവെയാണ് മണിലാലിനെ ആക്രമിച്ചത്. ഓട്ടോ ഡ്രൈവറായ സത്യനൊപ്പം എത്തിയ അശോകൻ അസഭ്യം പറഞ്ഞ ശേഷം മണിലാലിനെ കുത്തുകയായിരുന്നുവെന്ന് സിപിഎം ആരോപിക്കുന്നു. ആർഎസ്എസ് പ്രവർത്തകരായ നെന്മേനി തെക്ക് തുപ്പാശേരിൽ അശോകൻ (55), വില്ലിമംഗലം വെസ്റ്റ് പനിക്കന്തറ സത്യൻ(51) എന്നിവരെ കിഴക്കേകല്ലട പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം.

നിലത്തുവീണ മണിലാലിന്റെ നെഞ്ചിൽ രണ്ടുതവണ കൂടി കുത്തി. രക്തത്തിൽ കുളിച്ചുകിടന്ന മണിലാലിനെ ഓടിയെത്തിയ എൽഡിഎഫ് പ്രവർത്തകർ ഉടൻ സമീപത്തെ കാഞ്ഞിരകോട് താലൂക്കാശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. തുടർന്ന് പാലത്തറ എൻ എസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചവെന്നാണ് സിപിഎം പറയുന്നത്. എന്നാൽ രാഷ്ട്രീയ കൊലപാതകമല്ലെന്നും സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടയിലുണ്ടായ കൊലപാതകമാണെന്നുമാണ് ബിജെപിയുടെ വിശദീകരണം.

പൊലീസ് വിശദീകരണം ഇങ്ങനെ

അശോകനും മണിലാലും നാട്ടുകാരും പരിചയക്കാരുമാണ്. തിരഞ്ഞെടുപ്പ് ശബ്ദപ്രചാരണം സമാപിച്ചശേഷം കനറാബാങ്ക് കവലയിൽ നാട്ടുകാർ കൂടിനിന്ന് രാഷ്ട്രീയചർച്ച നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ മദ്യലഹരിയിൽ അശോകൻ അസഭ്യവർഷം നടത്തി. ഇതുകേട്ടുകൊണ്ടുവന്ന മണിലാൽ അശോകനോട് കയർത്തു. വീണ്ടും അസഭ്യവർഷം തുടർന്നപ്പോൾ അശോകനെ മണിലാൽ അടിച്ചു. അവിടെനിന്ന് നടന്നുപോയ മണിലാലിനെ പിന്നിൽനിന്നെത്തി അശോകൻ കുത്തുകയായിരുന്നു.

രക്തത്തിൽ കുളിച്ച് ചലനമറ്റുകിടന്ന മണിലാലിനെ അതുവഴിവന്ന കാറിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒളിവിൽപോയ പ്രതിയെ രാത്രിവൈകി കിഴക്കേ കല്ലട പൊലീസ് പിടികൂടി. അടുത്തിടെയാണ് ഡൽഹി പൊലീസിൽനിന്ന് വിരമിച്ച അശോകൻ നാട്ടിലെത്തിയത്.