പയ്യന്നൂർ: നോക്കുകൂലിയുടെ പേരിൽ കടയിൽ കയറി ജീവനക്കാരെ ചുമട്ടുതൊഴിലാളികൾ തല്ലി പരുക്കേൽപ്പിച്ചതായി പരാതി.സംഭവത്തിൽ 12 പേർക്കെതിരെ കേസെടുത്തു. മാതമംഗലത്ത് പുതുതായി പ്രവർത്തനമാരംഭിച്ച കടയിൽ കയറ്റിറക്കുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികളും സ്ഥാപനത്തിലെ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റ സംഭവത്തിൽ 12 ചുമട്ടുതൊഴിലാളികൾക്കെതിരേയാണ് കേസെടുത്തത്.

ഉടമയുടെ പരാതിയിൽ കടയിൽ കയറി അക്രമം നടത്തിയതിന് 12 ഓളം ചുമട്ടുതൊഴിലാളികൾക്കെതിരേയാണ് പെരിങ്ങോം പൊലീസ് കേസെടുത്തത്. മാതമംഗലത്ത് പേരൂൽ റോഡിൽ പ്രവർത്തിക്കുന്ന എസ്.ആർ ഹാർഡ്വെയർ ഷോപ്പിൽ കഴിഞ്ഞ ദിവസം പകൽ രണ്ടേമുക്കാലി നാണ് അക്രമം കയ്യാങ്കളിയിൽ പരിക്കേറ്റ സ്ഥാപനത്തിലെ ജീവനക്കാരായ വാരം മാണിയൂർ സ്വദേശി റാബി മുഹമ്മദ് (34), സഹോദരൻ റഫീഖ് (24) എന്നിവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിലും സിഐ.ടി.യു ചുമട്ടു തൊഴിലാളികളായ മാതമംഗലം പേരൂലിലെ എം.വി രാജേഷ്(44), മാതമംഗലത്തെ എൻ.പ്രജീഷ്(29) എന്നിവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സാധനങ്ങൾ കടയിൽ കയറ്റിറക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. ഒരാഴ്ച മുമ്പ് പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിലേക്കുള്ള സാധനങ്ങൾ സ്വന്തമായി ഇറക്കുന്നതിനുള്ള അനുമതി ഹൈക്കോടതി വഴി കടയുടമ സ്വന്തമാക്കിയിരുന്നു. എന്നാൽ സാധനങ്ങൾ കടയിലെ ജീവനക്കാർ ഇറക്കുന്നതിനെ ചുമട്ടുതൊഴിലാളികൾ തടസപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ഉടമ പെരിങ്ങോം പൊലീസിൽ പരാതി നൽകിയിരുന്നു.


ഇതേതുടർന്ന് പൊലീസ് കോടതി ഉത്തരവിന്റെ വിവരങ്ങൾ ചുമട്ടുതൊഴിലാളികളെ അറിയിച്ചിരുന്നു. എന്നാൽ കടയിലേക്ക് കഴിഞ്ഞ ദിവസം ലോഡുമായി എത്തിയ വാഹനത്തിൽ നിന്നും പൈപ്പ് ഇറക്കുന്നതിനെ ചൊല്ലി വീണ്ടും സംഘർഷം ഉടലെടുക്കുകയായിരുന്നു. പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.