തലശേരി: പതിനഞ്ചുകാരിയെ ബന്ധുക്കളുടെ ഒത്താശയോടെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രവാസി വ്യവസായിയും ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീനെ (68) ആശുപത്രിയിൽ നിന്നും കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി. പ്രതിക്ക് പരിയാരത്തെ കണ്ണുർ ഗവ: മെഡിക്കൽ കോളേജിൽ വി.ഐ.പി റൂമിൽ വ്യാജ രോഗത്തിന്റെ പേരിൽ ചികിത്സ നടത്തുന്നുവെന്ന ആരോപണമുയർന്നതോടെയാണ് പൊലീസ് ജയിലിലേക്ക് മാറ്റിയത്.

പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഷറഫുദ്ദീനെ വ്യാഴാഴ്‌ച്ച സന്ധ്യയോടെയാണ് കണ്ണൂർ സബ് ജയിലിൽ അടച്ചത്. ഇവിടെ ഏഴ് ദിവസത്തെ ക്വാറന്റൈനു ശേഷം കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്നുള്ള കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റുമെന്ന് പൊലിസ് അറിയിച്ചു. കോടതിയുടെ അനുമതിയോടെ പ്രതിയെ മെഡിക്കൽ ബോർഡിനു മുമ്പാകെ ഹാജരാക്കിയാണ് പൊലീസ് ഒടുവിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു ജയിലിലേക്ക് കൊണ്ടുപോയത്.

ബുധനാഴ്ച രാത്രി പ്രതിയെ ആൻജിയോ ഗ്രാമിന് വിധേയമാക്കിയിരുന്നു. പരിശോധനയിൽ തകരാറുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നിട്ടും പ്രതിയെ ഡിസ്ചാർജ് ചെയ്തു ജയിലിലേക്കയക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു.
ഇതിനെ തുടർന്ന് തലശേരി പൊലീസ് അസി.കമ്മീഷണർ വി.സുരേഷ് മെഡിക്കൽ ബോർഡിന് മുമ്പാകെ പ്രതിയെ ഹാജരാക്കാൻ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 25നാണ് ഇളയച്ഛനും ഇളയമ്മയും പ്രലോഭിപ്പിച്ച് 15 വയസുകാരിയെ ഓട്ടോയിൽ കൂട്ടികൊണ്ടു വന്ന് ഷറാറ ഷറഫുദ്ദീന്റെ തലശേരി കുയ്യാലിയിലുള്ള ബംഗ്‌ളാവിലെത്തിച്ചത്.ഇവർക്ക് വീടെടുക്കുന്നതിന് ഷറഫുദ്ദീൻ' പണം വാഗ്ദ്ധാനം ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയെ ആൾ പാർപ്പില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി ഷറഫുദ്ദീൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.തുടർന്ന് അവിടെ നിന്നും ഓടി രക്ഷപ്പെട്ട പെൺകുട്ടി വിട്ടിലെത്തുകയും പിന്നീട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബന്ധുവിനോട് പരാതി പറയുകയുമായിരുന്നു.

ബന്ധുവാണ് ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ ചൈൽഡ് ലൈനിന് പരാതി നൽകുന്നത്. ധർമ്മടം പൊലിസാണ് ഷറഫുദ്ദീനെ തലശേരി കുയ്യാലിയിലെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്തത് ഇതിനിടെ നെഞ്ചുവേദനയനുഭവപ്പെട്ട തി നാ ണ് ഷറഫുദ്ദീനെ പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതു വിവാദമായതോടെയാണ് ജയിലിൽ അടച്ചത്.