കൊല്ലം: പ്രായപൂർത്തിയാക്കാത്ത മക്കളെ ഉപേക്ഷിച്ചു കമിതാക്കൾ ഒളിച്ചോടുന്ന സംഭവങ്ങൾ അടുത്ത കാലത്തായി വ്യാപകമായി നടക്കുന്നുണ്ട്. അത്തരത്തിൽ ഒളിച്ചോടിയ കൊല്ലത്തെ കമിതാക്കൾക്ക് ശരിക്കും എട്ടിന്റെ പണി കിട്ടി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ കണ്ണനല്ലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

പള്ളിമൺ സ്വദേശി ഷരീഫ് (38), മുട്ടക്കാവ് സ്വദേശിനി മുബീന (33) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങിയെത്തി കൊട്ടിയത്തെ ലോഡ്ജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഭർത്താവിന് കഴിഞ്ഞ മാസം 19ന് ഭക്ഷണം കൊണ്ടെത്തിച്ച ശേഷമാണ് മുബീനയെ കാണാതായത്.

യുവതിയെ കാണാനില്ലെന്ന പരാതിയിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഷരീഫിന്റെ ഭാര്യ പൊലീസിനെ സമീപിച്ചത്.യുവതിക്കും യുവാവിനും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ വീതമുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇരുവരും ഒരുമിച്ചാണ് പോയതെന്ന് പൊലീസിന് ബോധ്യപ്പെട്ടിരുന്നു.

ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ കണ്ണനല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു പോകുന്നത് കുറ്റകരമാണ്, കൂടാതെ ആയതിലേക്ക് പ്രേരണ നല്കുന്നതും കുറ്റകരമാണ്.ഷെരീഫിനെ പ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

ഇരുവരെയും ജുവനൈൽ ജസ്റ്റിസ് നിയമം 2015 പ്രകാരം അറസ്റ്റ് ചെയ്തു കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കണ്ണനല്ലൂർ എസ്.എച്ച്.ഒ യു.പി.വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും പിടികൂടിയത്.