ചങ്ങനാശേരി: സമുദായ സംഘടനകളോട് താൽപ്പര്യം കാണിക്കാത്ത പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കട്ടക്കലിപ്പിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുകയാണെന്നും കോൺഗ്രസിന്റെ പാരമ്പര്യം ഇതാണോയെന്നും ജനറൽ സെക്രട്ടറി കെ സുകുമാരൻ നായർ പ്രസ്താവനയിൽ ചോദിച്ചു. പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്തമാക്കേണ്ടത് കെപിസിസിയാണെന്നും പ്രതിപക്ഷ നേതാവല്ലെന്നും എൻഎസ്എസ് പുറത്തിരക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മത-സാമുദായിക സംഘടനകൾക്കും ഉണ്ട്. മതസാമുദായിക സംഘടനകളോടും ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിലും കെപിസിസിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്. ആവശ്യം വരുമ്പോൾ സംഘടനകളെ സമീപിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആർക്കും യോജിച്ചതല്ല. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും എൻഎസ്എസ് ആസ്ഥാനത്ത് സഹായം തേടിയെത്തിയിരുന്നതായും സുകുമാരൻ നായർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

താലൂക്ക് യൂണിയൻ നേതൃത്വത്തെയും കരയോഗ നേതൃത്വങ്ങളെയും നേരിട്ട് കണ്ട് അദ്ദേഹം സഹായം തേടി. ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളും എൻഎസ്എസിനോട് സഹായം തേടിയിരുന്നു. എന്നാൽ ആർക്കും എതിരായ നിലപാട് എൻഎസ്എസ് സ്വീകരിച്ചിട്ടില്ല. വോട്ടെടുപ്പ് ദിവസം എൻഎസ്എസിന്റെ പ്രതികരണം ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ എതിരായിരുന്നില്ലെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറയുന്നു.

പുതിയ സ്ഥാനലബ്ധിയിൽ മതിമറന്നാണ് പ്രതിപക്ഷ നേതാവ് വിലകുറഞ്ഞ പ്രസ്താവനകൾ നടത്തുന്നതെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. മുന്നണികളോടും പാർട്ടികളോടും എൻഎസ്എസ് ഒരേ നിലപാട് മാത്രമേ സ്വീകരിക്കൂ. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകയും തെറ്റായ കാര്യങ്ങളിൽ നിലപാട് യഥാവിധി അറിയിക്കുകയും ചെയ്യുമെന്ന് സുകുമാരൻ നായർ പ്രസ്താവനയിൽ പറയുന്നു.

ഒരു സമുദായ സംഘടനയ്ക്കും കിഴ്‌പ്പെടാതെ നെഹ്‌റുവിയൻ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ ആശയങ്ങളിൽ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവർത്തനമാവും നടത്തുകയെന്ന് വി സി സതീശൻ വ്യക്തമാക്കിയിരുന്നു. സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ചാനൽ അഭിമുഖങ്ങളിലും മുൻകാലങ്ങളിൽ തനിക്ക് മന്ത്രിസ്ഥാനം അടക്കം നഷ്ടമാകാൻ ഇടയാക്കിയ സമുദായ ഇടപെടലിനെ സതീശൻ ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് എൻഎസ്എസിന്റെ വിമർശനവും. നേരത്തെ വെള്ളാപ്പള്ളി നടേശനും വിഡി സതീശനെതിരെ രംഗത്തുവരികയുണ്ടായി.