തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ നിലപാടിൽ നിന്ന് പിന്മാറി ബിജെപി എംഎൽഎ ഒ.രാജഗോപാൽ. നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽനിന്നാണ് മുതിർന്ന നേതാവ് പിൻവാങ്ങിയത്. കാർഷിക നിയമങ്ങൾക്കെതിരായ നിയമസഭാ പ്രമേയത്തെ താൻ എതിർത്തിരുന്നുവെന്നാണ് രാജഗോപാലിന്റെ വാർത്താക്കുറിപ്പ്. കക്ഷിനേതാക്കളുടെ പ്രസംഗത്തിൽ പറഞ്ഞതാണ് തന്റെ നിലപാട്. അനുകൂലിക്കുന്നവരെയും എതിർക്കുന്നവരെയും സ്പീക്കർ വേർതിരിച്ചു ചോദിച്ചില്ല. ഒറ്റചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും രാജഗോപാൽ പറഞ്ഞു.

കാർഷികനിയമങ്ങളെ എതിർക്കുന്നില്ല. നിയമങ്ങൾ കർഷകർക്ക് ഏറെ ഗുണപ്രദമാണ്. നിയമങ്ങൾ കോൺഗ്രസ് പ്രകടനപത്രികയിലും സിപിഎം പ്രമേയത്തിലും ഉറപ്പുപറഞ്ഞവയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയത്തെ എതിർത്തിട്ടില്ലെന്ന് ഒ രാജഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള നിയമസഭയുടെ പൊതു അഭിപ്രായത്തെ മാനിക്കുകയായിരുന്നു. അതുകൊണ്ടാണ് താൻ പ്രമേയത്തെ അനുകൂലിച്ചത്.

പ്രമേയത്തിൽ പറഞ്ഞ ചിലകാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട്. അത് ചൂണ്ടിക്കാണിച്ചു. അതിന് ശേഷം മറ്റെല്ലാം കൂടിച്ചേർന്ന സമഗ്രമായ റെസലൂഷനെ പിന്തുണച്ചു. കേന്ദ്രസർക്കാരിന്റെ സമീപനത്തിനെ സ്റ്റേറ്റിൽ നിന്ന് ബിജെപിക്കാരനായ ഞാൻ എതിർക്കുന്നത് ശരിയല്ല. അതുകൊണ്ട് എതിർത്തില്ല എന്ന് രാജഗോപാൽ പറഞ്ഞു.

കേന്ദ്രം പാസ്സാക്കിയ നിയമ പിൻവലിക്കണമെന്ന ആവശ്യത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തീർത്തും എന്നായിരുന്നു മറുപടി. അതുകൊണ്ടാണല്ലോ അനുകൂലിച്ച് വോട്ടു ചെയ്തതെന്നും രാജഗോപാൽ പറഞ്ഞു. തന്റെ നിലപാട് പാർട്ടിയിൽ ആഭ്യന്തര പ്രശ്നമുണ്ടാക്കില്ല. കേന്ദ്രനിയമം പിൻവലിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെടുന്നതിൽ ഒരു പ്രശ്നവും വരുന്നില്ല.

എന്റെ അഭിപ്രായത്തിൽ അങ്ങനെ വരുന്നില്ല. താങ്കളുടെ നിലപാട് കേന്ദ്രസർക്കാരിനെതിരാണെന്ന് വ്യാഖ്യാനിക്കില്ലേ എന്ന ചോദ്യത്തിന്, അതുകൊണ്ടാണ് വോട്ടു ചെയ്യാതെ, നിഷപക്ഷനായി ഇരുന്നതെന്ന് രാജഗോപാൽ പറഞ്ഞു. പൊതുവായ നിലപാട് നമ്മൾ ഒന്നിച്ചു നിൽക്കണമെന്നുള്ളതാണ്. ആ നിലപാട് താൻ സ്വീകരിച്ചു.

ഇത് ഡെമോക്രാറ്റിക് സ്പിരിറ്റാണെന്നാണ് വിശ്വസിക്കുന്നത്. പാർട്ടി നിലപാടിന് വിരുദ്ധമല്ലേ എന്ന ചോദ്യത്തിന്, പാർട്ടി നിലപാടായിട്ട് ഇഷ്ടമുണ്ടാകില്ലായിരിക്കും. ജനാധിപത്യ സംവിധാനത്തിൽ ഇത്തരം കാര്യങ്ങളിൽ കോംപ്രമൈസ് ഒക്കെ വേണം. നമ്മൾ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നിൽക്കേണ്ട കാര്യമില്ല. അഭിപ്രായ സമന്വയം അനുസരിച്ച് പോകണമെന്ന് രാജഗോപാൽ പറഞ്ഞു. പ്രമേയം വോട്ടിനിട്ടപ്പോൾ രാജഗോപാൽ എതിർത്തില്ല. പ്രമേയം എതിർപ്പില്ലാതെ പാസായെന്നു സ്പീക്കർ ശ്രീരാമകൃഷ്ണൻ അറിയിക്കുകയും ചെയ്തു.

രാജഗോപാലിന്റെ നിലപാട് ബിജെപി നേതാക്കളെ വെട്ടിലാക്കിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ ചുവടുമാറ്റം