കൊല്ലം: കൊട്ടിയത്ത് എട്ട് വയസ്സുകാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ 93 വയസ്സുകാരൻ അറസ്റ്റിൽ. മുഖത്തല കിഴവൂർ കുന്നുവിളവീട്ടിൽ കാസിംകുഞ്ഞാണ് അറസ്റ്റിലായത്.

പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു. വയോധികന്റെ വീടിനു സമീപം ട്യൂഷൻ പഠിക്കാൻ വന്ന കുട്ടിയെയാണ് ഇയാൾ സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.

കോവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാവ് ജില്ലയ്ക്കു പുറത്താണ് താമസം. അടുത്തിടെ കുട്ടി മാതാവിന്റെ വീട്ടിലെത്തിയപ്പോൾ കടുത്ത പനിയും ശാരീരിക അസ്വസ്ഥതയും പ്രകടിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിശോധിച്ചപ്പോഴാണു പീഡന വിവരം പുറത്തു വന്നത്.

തുടർന്ന് അമ്മയുടെ ചോദ്യങ്ങൾക്ക് മുന്നിൽ കുട്ടി വയോധികന്റെ പേര് വെളിപ്പെടുത്തുക ആയിരുന്നു. പിന്നാലെ വയോധികനെതിരെ അമ്മ ചൈൽഡ്‌ലൈന് പരാതിനൽകി. ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് പ്രതിക്കെതിരെ നിയമ നടപടിയെടുക്കാൻ പൊലീസിനോടു നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് കൊട്ടിയം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.