കണ്ണൂർ: വയോധിക സംരക്ഷണ നിയമം ഉണ്ടെങ്കിലും സ്വത്തിന് വേണ്ടി സ്വന്തം മാതാപിതാക്കളോട് കണ്ണിൽ ചോരയില്ലാതെ പെരുമാറുന്ന മക്കൾ ഇന്നത്തെ കാലത്തുമുണ്ട്. കണ്ണൂരിൽ ഒരു വയോധികയായ മാതാവിനോട് കണ്ണിൽചോരയില്ലാതെ പെരുമാറിയ സംഭവമാണ് ഒടുവിൽ പുറത്തുവരുന്നത്. സ്വത്തിന് വേണ്ടി നാല് മക്കൾ ചേർന്നാണ് 90 വയസ്സായ വയോധിക മാതാവിനെ മർദ്ദിച്ചത്. വേദനകൊണ്ട് നിലവിളിച്ചപ്പോഴും കണ്ണിൽ ചോരയില്ലാതെ അവർ ഉപദ്രവം തുടർന്നു.

മാതമംഗലത്ത് മീനാക്ഷയമ്മയാണ് ക്രൂരമായ മർദ്ദനത്തിന് ഇരയാകേണ്ടി വന്നത്. മക്കൾ ക്രൂരമായാണ് മീനാക്ഷിയമ്മയെ മർദ്ദിച്ചത്. നേരത്തെ മരിച്ച മകളുടെ സ്വത്ത് വീതിച്ച് നൽകണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. മർദ്ദനത്തിൽ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു. സംഭവത്തിൽ നാല് മക്കൾക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ പതിനഞ്ചാം തീയ്യതിയായിരുന്നു സംഭവം. തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെക്കൊണ്ടാണ് ബലപ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാൻ സ്വന്തം മക്കൾ ശ്രമിച്ചത്. മക്കൾ നാലുപേരും ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിക്കുകയും കാലിൽ ചവിട്ടി നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റുകയും ചെയ്തു. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയുമായിരുന്നു. മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികൾ ഈ സംഭാഷണം റെക്കോർഡ് ചെയ്തതോടെയാണ് വിവരം പുറംലോകം അറിയുന്നത്.

പത്ത് മക്കളാണ് മീനാക്ഷിയമ്മയ് ഉള്ളത്. ഇതിൽ മൂന്ന് മക്കൾ നേരത്തെ മരിച്ചു. മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മർദനം. സംഭവത്തിൽ മക്കളായ രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിൽ പെരിങ്ങോം പൊലീസ് കേസെടുത്തു.