തിരുവനന്തപുരം: പി സി ജോർജ്ജിനെ യുഡിഎഫിൽ എടുക്കണമെന്ന ആവശ്യം ഉയർന്നതോടെ അതിനെതിരെ കടുത്ത എതിർപ്പാണ് കോൺഗ്രസിന് ഉള്ളിൽ നിന്നും ഉയർന്നത്. മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ലയിച്ചു വന്നാൽ മതിയെന്നും ഒറ്റക്ക് വരേണ്ടെന്നുമാണ് കോൺഗ്രസ് നിലപാട് അറിയിച്ചത്. ഈ നിലപാടോടു കൂടി ജോർജ്ജിന് മുന്നിലെ യുഡിഎഫ് വാതിൽ താൽക്കാലികമായി അടഞ്ഞിരിക്കയാണ്. മുന്നണി പ്രവേശനം ത്രിശങ്കുവിൽ ആയതോടെ പി സി ജോർജ്ജ് കോൺഗ്രസിനെതിരെ രംഗത്തുവന്നു.

യു.ഡി.എഫിലേക്കില്ലെന്ന് പൂഞ്ഞാർ എംഎ‍ൽഎ പി.സി. ജോർജ്ജ് വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപക്ഷം ഒറ്റയ്ക്ക് മത്സരിക്കുമെന്നും പി.സി ജോർജ് പറഞ്ഞു. അവർ വിളിച്ചാലും യു.ഡി.എഫിലേക്ക് പോകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇനി അവർ തന്നെ എടുക്കേണ്ടെന്നും പി.സി ജോർജ് പറഞ്ഞു.

'ഞാൻ പോകാൻ ഉദ്ദേശിക്കുന്നില്ല. ഇനി അവർ ഞങ്ങളെ എടുക്കേണ്ട. അവരുമായി ഒരു ബന്ധവും ഇനിയുണ്ടാവില്ല. അല്ലെങ്കിലും ആറ് കഷണമായി നിൽക്കുന്നവർ എവിടെ പോയി നിൽക്കാനാണ്. അവിടെ പോയാലും അവർ കാലുവാരും. കോൺഗ്രസ് മുന്നണിയിൽ നിന്നാൽ ആരെങ്കിലും രക്ഷപ്പെടുമോ?', പി.സി ജോർജ് ചോദിച്ചു. വിഭാഗീയത കടുത്ത തോതിലുള്ള പാർട്ടിയാണ് കോൺഗ്രസ്. ചെന്നിത്തല മുഖ്യമന്ത്രിയാകുന്നത് തടയാൻ തലപുകയ്ക്കുന്ന നേതാക്കന്മാരുള്ള പാർട്ടിയാണ്. തന്നെ എടുത്താലും കാലുവാരി തോൽപ്പിക്കുമെന്ന് അറിയാമെന്നും പി.സി ജോർജ് പറഞ്ഞു.

യു.ഡി.എഫ് കൺവീനർ എം.എം ഹസ്സനെതിരെയെും പി.സി ജോർജ് രംഗത്തെത്തി. ജനപക്ഷത്തിന് ഹസ്സന്റെ ഔദാര്യം വേണ്ട. ഒരു മുന്നണിയുടേയും പിറകെ അപേക്ഷയുമായി പോയിട്ടില്ലെന്നും പിസി ജോർജ് പറഞ്ഞു. 'ഞാൻ ആരോടെങ്കിലും എടുക്കാമോ എന്ന് ചോദിച്ചാലല്ലേ എം.എം. ഹസൻ മറുപടി പറയേണ്ടതുള്ളൂ. എന്നെ എടുക്കുന്നതിൽ എതിർപ്പുണ്ടെന്ന് പറഞ്ഞത് അയാളുടെ വിവരക്കേടാണ്.

ഞാൻ പള്ളിക്കൂടത്തിൽ പഠിച്ചുപാസായതാണ്, കോപ്പിയടിച്ച് ഡിബാർ ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ എം.എം ഹസ്സന്റേത് കോപ്പിയടിച്ച പാരമ്പര്യമാണെന്നും പി.സി ജോർജ് ആരോപിച്ചു. ഞാൻ പൂഞ്ഞാറിൽ തന്നെ മത്സരിക്കും. പൂഞ്ഞാറിൽ മാത്രമായിരിക്കില്ല മിനിമം 60 സീറ്റുകളിലേക്ക് മത്സരിക്കാനുള്ള സാധ്യതയുണ്ട്.

പി.സി ജോർജിന്റെ യു.ഡി.എഫ് പ്രവേശനത്തിനുള്ള നീക്കത്തിന് പിന്നാലെ മുന്നണിവിപുലീകരണത്തിന് ആലോചനയില്ലെന്നായിരുന്നു എം.എം ഹസന്റെ പ്രതികരണം. എന്നാൽ ഇത് പറയാൻ ഹസന് എന്ത് അവകാശമാണെന്നും ഇതുവരേയും ഒരു മുന്നണിയുടേയും പിന്നാലെ പോയിട്ടില്ലെന്നും അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിൽ അത് പുറത്ത് വിടട്ടെയെന്നുമായിരുന്നു പിസി ജോർജ് നേരത്തെ പ്രതികരിച്ചത്.