മലപ്പുറം: യുഡിഎഫിനെ താൻ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചതിലടക്കം ക്ഷമ ചോദിച്ചും തവനൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ഫിറോസ് കുന്നംപറമ്പിൽ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്റെ പ്രതികരണം.

താൻ ചാനലുകൾക്ക് നൽകിയ അഭിമുഖം അവർക്ക് താത്പര്യമുള്ള രീതിയിൽ പ്രചരിപ്പിക്കുകയാണ്. കേരളത്തിലെ എൽ ഡി എഫ് വിജയം രാഷ്ട്രീയത്തിൽ വലിയ പരിചയം ഇല്ലാത്ത ഒരാൾ എന്ന നിലക്ക് താൻ വിലയിരുത്തിയത് കിറ്റും പെൻഷനും നൽകിയതുകൊണ്ടാണ് എന്നാണ്. തവനൂരിലെ ജനങ്ങൾക്ക് നൽകിയ ഒരു വാക്കുണ്ട്. വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളിൽ ഒരാളായി ണ്ടാകും എന്ന് അത് താൻ ഉറപ്പ് നൽകുന്നുവെന്നും ഫിറോസ് കുറിപ്പിൽ പറയുന്നു.

എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരൻ എന്ന നിലയിലും ഞാൻ നൽകിയ ഇന്റർവ്യൂ വലിയ രൂപത്തിൽ യുഡിഎഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു' ഫിറോസ് കുന്നംപറമ്പിൽ ഫേസ്‌ബുക്കിൽ കുറിച്ചു.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ ഫിറോസ് യുഡിഎഫിനെ തള്ളിപ്പറയുകയും എൽഡിഎഫിന്റേയും മുഖ്യമന്ത്രിയുടേയും ഭരണപാടവങ്ങളേയും പ്രകീർത്തിക്കുകയും ചെയ്തിരുന്നു. 'വിശക്കുന്നവന് ഭക്ഷണമാണ് വേണ്ടത്. അല്ലാതെ വാഗ്ദാനങ്ങളല്ല. കൊറോണ കാലത്ത് മുഖ്യമന്ത്രി നൽകിയ ഭക്ഷ്യകിറ്റും പെൻഷനും വിലകുറച്ച് കാണാനാവില്ല.

എൽഡിഎഫ് പുതുമുഖങ്ങൾക്ക് അവസരം നൽകി. യുഡിഎഫിലാണെങ്കിൽ അഞ്ചും പത്തും തവണ മന്ത്രിയായവർ വീണ്ടും സ്ഥാനത്തിന് വേണ്ടി കടിപിടികൂടുന്നത് കാണാമായിരുന്നു' എന്നതടക്കമുള്ള കാര്യങ്ങളാണ് ഫിറോസ് അഭിമുഖത്തിൽ പറഞ്ഞത്. തനിക്ക് രാഷ്ട്രീയമില്ലെന്നും ജീവകാരുണ്യപ്രവർത്തനത്തിൽ വീണ്ടും സജീവമാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിന് പിന്നാലെ യുഡിഎഫ് പ്രവർത്തകർ ഫിറോസിനെതിരെ രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. വാൽ മുറിച്ചോടുന്ന പല്ലിയാകരുത് എന്നായിരുന്നു യൂത്ത് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചത്.ഇതോടെയാണ് അദ്ദേഹം ക്ഷമാപണവുമായി രംഗത്തെത്തിയത്.

ഫിറോസ് കുന്നംപറമ്പിലിന്റെ ഫെയ്സബുക്ക് പോസ്റ്റിന്റെ പ്രധാനഭാഗം...

പ്രിയപ്പെട്ട യുഡിഫ് പ്രവർത്തകരെ......
ഞാൻ ഏഷ്യാനെറ്റ്, 24ന്യൂസ് എന്നിവക്ക് നൽകിയ 15മിനുട്ട് ഇന്റർവ്യൂ സ്വന്തം താല്പര്യപ്രകാരം അവർക്ക് ഇഷ്ടപെട്ട 30 സെക്കന്റ് വീഡിയോ ആക്കി വലിയ രൂപത്തിൽ പ്രചരണം നടത്തുന്നുണ്ട്.....
ഈ തിരഞ്ഞെടുപ്പിൽ തവനുരിലെ യുഡിഫ് പ്രവർത്തകർ നൽകിയ പിന്തുണയിൽ ആണ് 20ദിവസത്തോളം എനിക്ക് പ്രചരണം നടത്താനായത്....
ഞാൻ മത്സരിച്ചത് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മഹാരഥന്മാർ മത്സരിച്ച കൈപ്പത്തി ചിഹ്നത്തിൽ ആണ്....
ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഒന്നുമല്ലാത്ത എനിക്ക് തവനുരിൽ മത്സരിക്കാൻ സീറ്റ് നൽകിയത്... കോൺഗ്രസ് മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളും എനിക്ക് താങ്ങും തണലുമായി നിന്നു. പലപ്പോഴും വീണു പോകുമെന്ന് കരുതുമ്പോഴും എനിക്ക് താങ്ങായി തണലായി അവർ ഉണ്ടായിരുന്നു......
കേരളത്തിലെ എൽ ഡി എഫ് വിജയം രാഷ്ട്രീയത്തിൽ വലിയ പരിചയം ഇല്ലാത്ത ഒരാൾ എന്ന നിലക്ക് ഞാൻ വിലയിരുത്തിയത് കിറ്റും പെൻഷനും നൽകിയതുകൊണ്ടാണ് എന്നാണ് തവനുരിലെ ജനങൾക്ക് ഞാൻ നൽകിയ ഒരു വാക്കുണ്ട് വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളിൽ ഒരാളായി ഞാൻ ഉണ്ടാകും എന്ന് അത് ഞാൻ ഉറപ്പ് നൽകുന്നു.... തവനൂർ എന്നത് നമുക്ക് ഒരു ബാലികേറാമലയൊന്നും അല്ല.. പൊതുപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും നടത്താൻ നമുക്ക് ആർക്കും ങഘഅ ആകണം എന്നൊന്നും ഇല്ല..
എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരൻ എന്ന നിലയിലും ഞാൻ നൽകിയ ഇന്റർവ്യൂ വലിയ രൂപത്തിൽ യുഡിഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു
എന്ന് ,ഫിറോസ് കുന്നംപറമ്പിൽ