കണ്ണൂർ: സിപിഎമ്മെന്ന പാർട്ടി തന്നെ ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ടി.പി.ചന്ദ്രശേഖരൻ ,അരിയിൽ ഷുക്കൂർ, ശുഹൈബ്, മൻസൂർ എന്നിവരെ കൊന്നത് സിപിഎം ക്വട്ടേഷൻ സംഘങ്ങളാണ് 'പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെങ്കിൽ പിന്നെന്തിനാണ് ഇവരെ സംരക്ഷിക്കുന്നതെന്നും ഫിറോസ് ചോദിച്ചു.

പാർട്ടിയുടെ അഭിഭാഷകൻ മാരാണ് ഇവർക്കായി കേസ് നടത്തുന്നത്. ടി.പി.വധ കേസിലെ പ്രതികളെ കോടിയേരി ബാലകൃഷ്ണൻ ജയിലിൽ പോയി കണ്ടതും അവർക്ക് സുഖ സൗകര്യങ്ങൾ ഒരുക്കാത്തതിന് പരാതി പറഞ്ഞ സംഭവവുമുണ്ടായിട്ടുണ്ട്.

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് ലീഗ് അംഗങ്ങളായ ആരും പ്രതികളെല്ലെന്നും പി കെ ഫിറോസ് പറഞ്ഞു. ഈ കേസിൽ അന്വേഷണം നേരിടുന്ന കെ.ടി.സുഹൈലിനെ നേരത്തെ പാർട്ടി പുറത്താക്കിയതാണെന്നും സുഹൈൽ വൈറ്റ് ഗാർഡ് ക്യാപ്റ്റനായിരുന്നുവെന്നത് വ്യാജ പ്രചാരണമാണെന്നും ഫിറോസ് പറഞ്ഞു.

കള്ളക്കടത്ത് വിഷയത്തിൽ ഡിവൈഎഫ്‌ഐയെയും യൂത്ത് ലീഗിനെയും ഒരു പോലെ കാണരുത്.സംഘടനയിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ യുത്ത് ലീഗിൽ നിന്നും പുറത്താക്കും. കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തുന്ന പ്രചാരണം കണ്ണിൽ പൊടിയിടലാണെന്നും പി.കെ.ഫിറോസ് കുറ്റപ്പെടുത്തി.