തിരുവനന്തപുരം: ഷൊർണൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശിയെ കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ ചെയർമാനായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കോർപറേഷന് ബോർഡംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി വി വേണുവാണ് ഉത്തരവിറക്കിയത്. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന് സർക്കാറിൽ സുപ്രധാന ചുമതല നൽകിയിരുന്നു.

നേരത്തെ പി കെ ശശിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് അദ്ദേഹത്തെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് സിപിഎം മാറ്റി നിർത്തിയിരുന്നു. അന്ന് ജില്ലാ സെക്രട്ടറിയേറ്റ് സമർപ്പിച്ച പട്ടികയിൽ പി കെ ശശിയെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സംസ്ഥാന സമിതിയിൽ ശശിയോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് ഉണ്ടായ വിവാദങ്ങളെ തുടർന്ന് നേരത്തെ പി കെ ശശിയെ പാർട്ടി സസ്‌പെന്റ് ചെയ്തിരുന്നു. സസ്‌പെൻഷൻ കാലാവധി പിൻവലിച്ചശേഷം അധികം കാത്തിരിക്കാതെ അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തിരുന്നു.

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് 2018 നവംബർ 26 നാണ് ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന പി കെ ശശിയെ സി പി എമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. പരാതി അന്വേഷിച്ച മന്ത്രി എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പിന്നീട് 2019 മെയ് മാസം പാർട്ടിയിലേക്ക് തിരിച്ചെടുത്തു. സെപ്റ്റംബറിൽ 14ന് അംഗങ്ങളുടെ വിയോജിപ്പുകളോടെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തി. പിന്നീട് ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതോടെ പി കെ ശശി വീണ്ടും പഴയ പദവിയിലേക്ക് തിരിച്ചെത്തി.