ന്യൂഡൽഹി: ഓമിക്രോൺ നേരിടാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തെലാണ് അദ്ദേഹം ഓമിക്രോൺ സാഹചരയ്യം വിശദീകരിച്ചത്. ഈ വർഷത്തെ അവസാന എപ്പിസോഡിലാണ് ഓമിക്രോൺ മുൻകരുതലിനെക്കുറിച്ചും വാക്‌സിനേഷനേക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചത്.

വാക്‌സീനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഒരുമിച്ചു നിൽക്കേണ്ട പ്രതിസന്ധി ഘട്ടമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പുതുവർഷത്തിൽ കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു പറഞ്ഞു.

ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിനെയും വരുൺ സിംഗിനെയും മൻ കി ബാത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു. ഭാരതത്തിന് വേണ്ടി പൊരുതിയ നിരവധി പേരുടെ ജീവൻ നഷ്ടമായെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. അതേസമയം കൗമാരക്കാർക്കുള്ള കോവിഡ് വാക്‌സീനിലും ബൂസ്റ്റർ ഡോസിലും മാർഗനിർദ്ദേശം ഇന്നിറങ്ങിയേക്കും. കുട്ടികൾക്ക് വാക്‌സീൻ നൽകി തുടങ്ങാനുള്ള തീരുമാനം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പ്രധാനമന്ത്രി അറിയിച്ചത്. അടുത്ത മാസം മൂന്നു മുതൽ ഇത് നൽകാനാണ് തീരുമാനം. എന്നാൽ ഏത് വാക്‌സീൻ ഉപയോഗിക്കും എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

കുട്ടികൾക്കുള്ള രണ്ട് വാക്‌സീനുകൾക്കാണ് ഇപ്പോൾ അനുമതി കിട്ടിയത്. ഒന്ന് സൈഡസ് കാഡില്ലയുടെ സൈകോവ് ഡി യാണ്. ഓഗസ്റ്റിൽ ഈ വാക്‌സീന് അടിയന്തര ഉപയോഗത്തിന് അനുവാദം നൽകിയതാണ്. മൂന്നു ഡോസ് കുത്തിവെപ്പിലൂടെയാണ് ഈ വാക്‌സീൻ നൽകേണ്ടത്. കമ്പനിയുമായി വിലയെക്കുറിച്ച് സർക്കാർ സംസാരിച്ച് ധാരണയിൽ എത്തിയിട്ടുണ്ട്.

രണ്ടാമത്തേത് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ്. 12 വയസിന് മുകളിലുള്ളവർക്ക് ഇത് നൽകാൻ ഡിസിജിഐ അംഗീകാരം വെള്ളിയാഴ്‌ച്ച കിട്ടി. സീറം ഇൻസ്റ്റിറ്റ്യൂട്ടിട്ടിന്റെയും ജോൺസൺ ആൻഡ് ജോൺസന്റെയും വാക്‌സീനുകൾക്കായുള്ള അപേക്ഷകളും സർക്കാരിന് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ജനസംഖ്യയിൽ നാലിലൊന്ന് 18 വയസിന് താഴെയുള്ളവരാണ്. ഇതിൽ 15നും18നും ഇടയിലുള്ളവർക്കാണ് ആദ്യ വാക്‌സീൻ നൽകുന്നത്. എല്ലാം കുട്ടികൾക്കും വാക്‌സീൻ നൽകാൻ ഒരു വർഷം എടുക്കാനാണ് സാധ്യത.