തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദ് എങ്ങനെയാണ് മരിച്ചതെന്ന് മുസ്ലിം ലീഗ് നേതൃത്വത്തോട് പി.വി അൻവർ എംഎ‍ൽഎ. നിയമസഭയിൽ ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാസാക്കിയ പ്രമേയത്തിന്മേലുള്ള നന്ദി പ്രമേയ പ്രസംഗത്തിലായിരുന്നു അൻവറിന്റെ ചോദ്യം.

അഹമ്മദിന്റെ മരണത്തെ സംബന്ധിച്ച് ഒരു ഹരജി പോലും ഫയൽ ചെയ്യാൻ ലീഗിനായില്ലെന്നും അദ്ദേഹം പറഞ്ഞു. 'പാർലമെന്റിലിരിക്കവേ നെഞ്ചുവേദന വന്ന് പിടഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോയ അദ്ദേഹം എങ്ങനെയാണ് മരിച്ചത് എന്ന് നമുക്കാർക്കെങ്കിലും അറിയോ? ആശുപത്രിയിലേക്ക് കൊണ്ടുപോയ മക്കളെ പോലും കാണിച്ചില്ല. ഓക്സിജൻ കൊടുത്താണോ കൊടുക്കാതെയാണോ കൊന്നതെന്നറിഞ്ഞില്ല', അൻവർ പറഞ്ഞു.

അഹമ്മദിന്റെ മരണത്തിൽ ഒരു അന്വേഷണം ആവശ്യപ്പെടാൻ ലീഗിന് എന്തുകൊണ്ടാണ് സാധിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. 'മോദിച്ചേട്ടന്' ഇഷ്ടപ്പെടില്ല എന്നുള്ളതുകൊണ്ടാണെന്ന് ഇതൊന്നും ചെയ്യാതിരുന്നതെന്നും അൻവർ ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കുഞ്ഞാലിക്കുട്ടിയെ കാവി പുതപ്പിച്ച ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചത് കെ.ടി ജലീലോ അബ്ദുറഹ്മാനോ അല്ലെന്നും ലീഗ് എംഎ‍ൽഎ ഉമ്മറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ പരാമർശം പിൻവലിക്കണമെന്ന് ഷംസുദ്ദീൻ എംഎ‍ൽഎ ആവശ്യപ്പെട്ടു. അതേസമയം കോൺഗ്രസിനെ കൊണ്ടുപോയി കുളത്തിലിറക്കിയത് ലീഗാണെന്നും അൻവർ പറഞ്ഞു.