കൊട്ടിയം: വിവാഹ വാഗ്ദാനം നൽകി ലൈംഗികപരമായും ശാരീരികമായും പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗം അറസ്റ്റിൽ. ൃഒളിവിൽ കഴിയവെയാണ് ആദിച്ചനല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വടക്കേമൈലക്കാട് ലക്ഷ്മിഭവനത്തിൽ രതീഷ്‌കുമാറിനെ(42) കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ; രതീഷ്‌കുമാറിന്റെ ഭാര്യ കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് മരിച്ചു. രതീഷ് വിവാഹ വാഗ്ദാനം നൽകിയ യുവതി ഭർത്താവുമായി പിണങ്ങി കഴിയുകയാണ്. വീട്ടുകാരുടെ അറിവോടെ ഓഗസ്റ്റിൽ ഇരുവരുടെയും വിവാഹം ഉറപ്പിച്ചു. യുവതിയുടെ വീട്ടുകാരിൽനിന്ന് രതീഷ്‌കുമാർ പലപ്പോഴായി സാമ്പത്തിക സഹായം അഭ്യർത്ഥിച്ചു. ഇതു പ്രകാരം യുവതി ലോണെടുത്തും കടം വാങ്ങിയും പലപ്പോഴായി പണം നൽകി.

ഇതിനിടെ രതീഷിനെക്കുറിച്ച് മോശമായ അഭിപ്രായം ഉണ്ടായതോടെ ബന്ധം തുടരേണ്ട എന്ന നിലപാട് യുവതിയുടെ അമ്മ എടുത്തത് ഇയാളെ പ്രകോപിപ്പിച്ചു. ഇയാൾ യുവതിയെയും കൂട്ടി വർക്കല, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് വീട്ടുകാർ അറിയാതെ കഴിഞ്ഞ മെയ്‌ ആദ്യവാരത്തിൽ കടന്നു. മകളെ കാണാനില്ലെന്നു യുവതിയുടെ അമ്മ കൊട്ടിയം പൊലീസിൽ പരാതി നൽകി. ഏതാനും ദിവസത്തിനു ശേഷം ഇരുവരും കൊട്ടിയം പൊലീസ് സ്റ്റേഷനിലും പിന്നീട് കോടതിയിലും ഹാജരായി.

ഒന്നിച്ചു താമസിച്ചുകൊള്ളാമെന്നും ഇരുവരുടെയും മക്കളെ നോക്കിക്കൊള്ളാമെന്നും കോടതിയെ ബോധിപ്പിച്ചു. പിന്നീട് ഇരുവരും കണ്ണനല്ലൂർ നെടുമ്പനയിൽ വാടക വീട്ടിൽ താമസം ആരംഭിച്ചു . ഇവിടെ വച്ചും രതീഷ്‌കുമാർ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. പരാതി നൽകുമെന്ന് പറഞ്ഞതോടെ രതീഷ്‌കുമാർ ഒളിവിൽ പോകുകയായിരുന്നു.