പത്തനംതിട്ട: ജില്ലയിലെ കേരളാ കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി. ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ രൂക്ഷമായ ആരോപണം ഉന്നയിച്ച് കെടിയുസി (എം) ജില്ലാ പ്രസിഡന്റും കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റിയംഗവുമായ പി.കെ. ജേക്കബും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും രാജി വച്ചു. ഇവർ കേരളാ കോൺഗ്രസ് ബിയിൽ ചേർന്ന് പ്രവർത്തിക്കും. 30 രാവിലെ 11 ന് ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ചെയർമാൻ കെബി ഗണേശ് കുമാർ എംഎൽഎ ഇവർക്ക് അംഗത്വം നൽകും. കേരള ദളിത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് കെ.കെ.ഗോപാലൻ, കേരള ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് ആൻഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു എബ്രഹാം, യൂത്ത് ഫ്രണ്ട് ജില്ല സെക്രട്ടറി സാം ജോയ്ക്കുട്ടി, ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ പോൾ മാടപ്പള്ളി, പാർട്ടിയുടെയും യൂത്ത് ഫ്രണ്ടിന്റെയും വിവിധ പോഷക സംഘടനകളുടെയും മണ്ഡലം പ്രസിഡന്റുമാർ എന്നിവർ പി.കെ. ജേക്കബിനൊപ്പം അംഗത്വം രാജിവച്ചു.

ജില്ലാ നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ജേക്കബും ഒപ്പമുള്ളവരും കഴിഞ്ഞ ദിവസം പാർട്ടിയിലെ സ്ഥാന മാനങ്ങൾ രാജി വച്ചിരുന്നു. ജില്ലാ പ്രസിഡന്റ് എൻ.എം. രാജുവിന്റെ സ്വജന പക്ഷപാതത്തിലും പാർട്ടിയെ പിന്നോട്ട് അടിക്കുന്ന നടപടിയിലും പ്രതിഷേധിച്ചായിരുന്നു രാജി. കേരളാ കോൺഗ്രസ് സ്ഥാപക നേതാവായിരുന്ന ആർ ബാലകൃഷ്ണപിള്ളയുടെ പാർട്ടി എന്ന നിലയിലാണ് കേരളാ കോൺഗ്രസ് ബിയിൽ ചേരുന്നതെന്ന് പി.കെ. ജേക്കബ് പറഞ്ഞു. മാതൃസംഘടനയിലേക്കുള്ള തിരിച്ചു പോക്കായിട്ടാണ് ഇതിനെ കാണുന്നതെന്ന് ജേക്കബിനൊപ്പം രാജി വച്ചവരും പറഞ്ഞു.

കേരളാ കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പാർട്ടിയെ തളർത്തുന്നതിലും തന്നോടും തനിക്കൊപ്പമുള്ള പ്രവർത്തകരോടും കാട്ടുന്ന അവഗണനയിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ജേക്കബ് പറഞ്ഞു. കഴിഞ്ഞ 46 വർഷമായി ഈ പാർട്ടിയെ നെഞ്ചോട് ചേർത്തുകൊണ്ടു നടക്കുന്ന ഒരു പ്രവർത്തകനാണ് താൻ. കെഎസ്സിയിൽ നിന്ന് തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം യൂത്ത്ഫ്രണ്ടിലൂടെ വളർന്ന് കേരളാ കോൺഗ്രസി(എം)ലും കെടിയുസിയിലും വരെ എത്തി നിൽക്കുന്നു. പാർട്ടിയുടെ ജില്ലാ നേതൃത്വവുമായി അടുത്ത കാലത്തായി യോജിച്ച് പോകാൻ കഴിയാതെ വന്നിരിക്കുന്നു. അതിന് പ്രധാന കാരണം യാതൊരു സംഘടനാ പാടവും പ്രവർത്തന പാരമ്പര്യവുമില്ലാത്ത ജില്ലാ പ്രസിഡന്റ് തന്നെയാണ്.

അടിത്തട്ടിൽ നിന്ന് പ്രവർത്തിച്ച്, പാർട്ടിയുടെ വളർച്ചയിൽ യാതൊരു സംഭാവനയും നൽകാതെ ജില്ലാ പ്രസിഡന്റിന്റെ കസേരയിലേക്ക് കെട്ടിയിറക്കപ്പെട്ട അദ്ദേഹത്തിന് സ്വന്തം ബിസിനസാണ് പരമ പ്രധാനം. കഴിഞ്ഞ ഒരു വർഷത്തോളമായി ജില്ലയിൽ നടക്കുന്ന പാർട്ടിയുടെ ഒരു പരിപാടിയും പ്രസിഡന്റും അദ്ദേഹത്തിനൊപ്പമുള്ളവരും അറിയിക്കാറില്ല. പാർട്ടിയുടെ നേതാവ് എന്നതിലുപരി താനൊരു പോഷക സംഘടനയുടെ ജില്ലാ പ്രസിഡന്റ് കൂടിയായിട്ടാണ് ഈ സമീപനം. മൂന്നു തവണ ഈ വിവരം പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നു. ചെയർമാന്റെ സാന്നിധ്യത്തിൽ ചില ചർച്ചകളും നടന്നു. ആ സമയം ഞാൻ പറയുന്നതൊക്കെ ശരി വയ്ക്കുന്ന ജില്ലാ പ്രസിഡന്റ് തിരികെ ഇവിടെയെത്തുമ്പോൾ കടക വിരുദ്ധമായിട്ടാണ് പ്രവർത്തിക്കുക.

തുടർച്ചയായി 10 വർഷം യുഡിഎഫ് ഭരിച്ച നഗരസഭയാണ് പത്തനംതിട്ട. ഇക്കുറി നഗരസഭാ ഭരണം എൽഡിഎഫിന നേടിക്കൊടുക്കാൻ കേരളാ കോൺഗ്രസിന് കഴിഞ്ഞു. രണ്ടു കൗൺസിലർമാരെ പാർട്ടി ചിഹ്നത്തിൽ വിജയിപ്പിച്ചു. ഒരു സ്വതന്ത്ര കൗൺസിലറെ ഒപ്പം കൊണ്ടു വന്നു. നഗരസഭയിലും മുന്നണിയിലും അങ്ങനെ നിർണായകമായ സ്വാധീനം നമുക്ക് നേടിയെടുക്കാനായി. എന്നിട്ടും ഈ കൗൺസിലർമാരെ പാർട്ടിയുടെ ജില്ലാ കമ്മിറ്റി മീറ്റിങുകളിൽ ക്ഷണിക്കുന്നില്ല. അവർക്ക് വേണ്ടത്ര പരിഗണന നൽകുന്നുമില്ല. ജില്ലാ കമ്മറ്റിയുടെ പ്രവർത്തനങ്ങളോട് അവരും കടുത്ത അതൃപ്തിയിലാണ്.

കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ടൗൺ വാർഡിൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്ന റബേക്ക ബിജുവിനെ തോൽപ്പിക്കാൻ നേതൃത്വം കൊടുത്തവരെ പാർട്ടിയിൽ ചേർക്കാൻ ജില്ലാ പ്രസിഡന്റ് ഒത്താശ ചെയ്തു. ഇവരെ പാർട്ടിയിൽ എടുത്തതു പോകട്ടെ, മണ്ഡലം കമ്മറ്റിയിൽ സുപ്രധാന പദവികളും നൽകി. കാൽനൂറ്റാണ്ടായി പാർട്ടിയിൽ പ്രവർത്തിക്കുന്നവരെയും ഭാരവാഹിത്വമുള്ളവരെയും അറിയിക്കാതെയാണ് ഇങ്ങനെ ഒരു നിയമനം നടത്തിയത്. ഈ നടപടിയിൽ മണ്ഡലം കമ്മറ്റികളിൽ വ്യാപക എതിർപ്പുണ്ട്. പാർട്ടിയുടെ വളർച്ചയേക്കാളുപരി സ്വന്തം ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് ഇദ്ദേഹം നടത്തുന്നത്.

യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുത്ത രീതി തികച്ചും ജനാധിപത്യ വിരുദ്ധമായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിൽ ആകെയുള്ള 12 പേരിൽ ഒമ്പതു പേരും സാം ജോയിക്കുട്ടിക്കൊപ്പം നിന്നപ്പോൾ മാത്യു നൈനാനെ കെട്ടിയിറക്കി പ്രസിഡന്റാക്കി. എന്നിട്ട് അതിനു പറഞ്ഞ ന്യായം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് ഇതെന്നായിരുന്നു. അങ്ങനെ ഒരു തീരുമാനം സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ ബന്ധുവിനെ യൂത്ത് ഫ്രണ്ടിന്റെ തലപ്പത്ത് എത്തിക്കാൻ വേണ്ടിയുള്ള കളിയായിരുന്നു ഇതെല്ലാം. തോറ്റവനെ ജയിപ്പിച്ച് ജനാധിപത്യം അട്ടിമറിച്ച ഈ പ്രവണത ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല.

നിരവധി പ്രവർത്തകരാണ് മറ്റ് രാഷ്ട്രീയ കക്ഷികളിൽ നിന്ന് രാജി വച്ച് കേരളാ കോൺഗ്രസിൽ ചേരാൻ എത്തിയത്. വലിയ ഗ്രൂപ്പുകളായി എത്തുന്ന ഇവർക്ക് പാർട്ടിയിൽ പ്രവേശനം നൽകാൻ ജില്ലാ പ്രസിഡന്റ് തയാറല്ല. അദ്ദേഹത്തിന്റെ വാദം വളരെ വിചിത്രമാണ്. ഇങ്ങനെ കൂട്ടത്തോടെ വരുന്നവർ പാർട്ടിയെ ഹൈജാക്ക് ചെയ്യുമെന്നും പിന്നീട് അവർ ഒരു വിലപേശൽ ശക്തിയായി മാറുമെന്നുമാണ്. വളർന്നു കൊണ്ടിരിക്കുന്ന ഒരു പാർട്ടിയിലേക്ക് കൂടുതൽ അണികൾ എത്തുമ്പോൾ നിസാര കാരണം പറഞ്ഞ് അവരെ ഒഴിവാക്കുന്നതിന് പിന്നിൽ പ്രസിഡന്റിന് എന്തോ രഹസ്യ അജണ്ടയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കെടിയുസി എന്ന പോഷകസംഘടന സ്വതന്ത്രമായി പ്രവർത്തിക്കുന്നതാണ്. കേരളാ കോൺഗ്രസ് പാർട്ടിക്ക് അതിന്മേൽ നിയന്ത്രണമില്ല. കെടിയുസിയിൽ ജില്ലാ പ്രസിഡന്റ് ഇടപെടില്ലെന്ന് ഒരു ധാരണ ഉണ്ടാക്കിയിരുന്നു. എന്നാൽ, കെടിയുസിക്ക് മണ്ഡലം ഭാരവാഹികളെയും പ്രസിഡന്റുമാരെയും എൻഎം രാജു പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇത് നീതികേടാണ്. കെടിയുസി ജില്ലാ പ്രസിഡന്റിനെ വെറും റബർ സ്റ്റാമ്പാക്കി മാറ്റുകയാണ് എൻഎം രാജു ചെയ്തത്. ഇതൊക്കെ കണ്ടു കൊണ്ടു നിൽക്കാൻ ആത്മാഭിമാനമുള്ള ഒരു പ്രവർത്തകനും കഴിയില്ല. എന്റെ കൂടെ നിൽക്കുന്ന പാർട്ടിയുടെ പോഷക സംഘടന നേതാക്കന്മാരെ ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുകയും ബലപ്രയോഗം നടത്തുവാൻ ശ്രമിക്കുന്നു. നിയോജക മണ്ഡലം കമ്മറ്റിയുടെ അംഗീകാരമോ അനുമതിയോ ഇല്ലാതെ മണ്ഡലം സെക്രട്ടറിമാരെ നോമിനേറ്റ് ചെയ്തു. ജില്ലാ കമ്മറ്റിയുടെ അധികാരം പ്രയോഗിച്ച് മണ്ഡലം കമ്മറ്റികളിൽ ഇന്നലെ വന്നവരെ നിയോഗിക്കുന്നു.

കേരളാ വാട്ടർ അഥോറിറ്റിയിൽ താൽകാലിക നിയമനം നടത്താൻ ചില നിയോജക മണ്ഡലം പ്രസിഡന്റുമാരെയും സ്വന്തം ബന്ധുക്കളെയും ക്വട്ടേഷൻ നൽകി നിയോഗിച്ചിരിക്കുന്നു. പിൻവാതിൽ നിയമനം നൽകാമെന്ന് പറഞ്ഞ് വ്യാപകമായ പണപ്പിരിവും അരങ്ങേറുന്നു. മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത ആറന്മുള നിയോജക മണ്ഡലം കമ്മറ്റിക്ക് കീഴിൽ പല മണ്ഡലങ്ങളിലും കമ്മറ്റികൾ ഇല്ല എന്നുള്ളതാണ്. ഇതൊന്നു പുനഃസംഘടിപ്പികാനുള്ള സമയം പോലും ജില്ലാ പ്രസിഡന്റിന് ഇല്ല. ചിലയിടങ്ങളിൽ ഞാൻ മുൻകൈയെടുത്ത് മണ്ഡലം കമ്മറ്റികൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചപ്പോൾ ജില്ലാ പ്രസിഡന്റ് അത് തടയുകയാണ് ഉണ്ടായത്. ഇദ്ദേഹത്തിന്റെ വരവോടുകൂടി പല മുതിർന്ന നേതാക്കളും പാർട്ടി വിട്ടുപോയി. ഇനിയും പാർട്ടി വിടാൻ നേതാക്കൾ തയ്യാറെടുക്കുകയാണ്.

ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ മുന്നിൽ നിന്ന് നയിക്കേണ്ടയാളാണ് സ്വജന പക്ഷപാതവും സ്വന്തം ഗ്രൂപ്പുമായി മുന്നോട്ടു പോകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് വന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സ്വന്തം വാഹനം വിട്ടു കൊടുത്ത എൻഎം രാജു അപ്പോൾ മനസു കൊണ്ട് ഏതു പാർട്ടിക്കൊപ്പമായിരുന്നു. വീണാ ജോർജിനെ തോൽപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് രാജുവിന്റേതായി ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. എൽഡിഎഫ് ജില്ലാ കമ്മറ്റിക്കും വ്യക്തിപരമായി വീണാ ജോർജിനും ഈ വിഷയത്തിൽ അതൃപ്തിയുണ്ട്. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ കേരളാ കോൺഗ്രസ് നേതാവിന്റെ ചെയ്തികളും വിമർശന വിധേയമാകുന്നുണ്ട്. ഇത് ജില്ലയിൽ പാർട്ടിക്കും പ്രവർത്തകർക്കും ക്ഷീണമായി. ഇത്രയുമൊക്കെ ചെയ്ത് പാർട്ടിയെ പടുകുഴിയിൽ ചാടിച്ച എൻഎം രാജു ജില്ലാ പ്രസിഡന്റായി തുടരുന്നതിൽ പാർട്ടി പ്രവർത്തകരിൽ വലിയൊരു വിഭാഗം എതിർപ്പിലാണ് . ഇങ്ങനെ ഒരാൾക്കൊപ്പം പ്രവർത്തിക്കാൻ സാധാരണ പ്രവർത്തകർ മടിക്കുന്നുവെന്നും ജേക്കബും കൂട്ടരും പറയുന്നു.