പത്തനംതിട്ട: കുമ്പഴയിൽ വയോധികയെ കഴുത്തറുത്തുകൊലപ്പെടുത്തി. പ്രതി പൊലീസിന് കീഴടങ്ങി. കുമ്പഴ പഴയ ഇൻഡസ് മോട്ടേഴ്സിന് സമീപം താമസിക്കുന്ന ജാനകിയമ്മ(92) ആണ് കൊല്ലപ്പെട്ടത്. തമിഴനാട് സ്വദേശി മയിൽസ്വാമി(62) പൊലീസിന് കീഴടങ്ങി. ഇന്നൂ രാവിലെ ഏഴു മണിയോടെയാണ് സംഭവം. കൃത്യം നടത്തിയതിന് ശേഷം മയിൽ സ്വാമി ജാനകിയുടെ ബന്ധുവിനെ വിവരം വിളിച്ച് അറിയിക്കുകയായിരുന്നു. ബന്ധു വിവരം അറിയിച്ചത് അനുസരിച്ച് എട്ടു മണിയോടെ പൊലീസ് സ്ഥലത്ത് ചെന്നു.

ഈ സമയം വീട് അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പൊലീസ് വിളിച്ചപ്പോൾ മയിൽ സ്വാമി കതക് തുറന്ന് പുറത്തേക്ക് വന്നു. തനിക്ക് ജയിലിൽ പോകുന്നതിന് വേണ്ടിയാണ് കൊല ചെയ്തത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. മയിൽസ്വാമിയുടെ ബന്ധുവായ ഭൂപതി എന്ന സ്ത്രീയായിരുന്നു ജാനകിയമ്മയുടെ സഹായി. ജാനകിയമ്മയ്ക്ക് മൂന്നു മകക്ളാണുള്ളത്.

അവർ വിവാഹം കഴിച്ച് വേറെ താമസിക്കുന്നു. ഭൂപതിയുമായുള്ള അടുപ്പം മൂലമാണ് മയിൽസ്വാമിയെയും ഇവിടെ താമസിപ്പിച്ചത്. നാലു കൊല്ലമായി ഇയാൾ ഇവർക്കൊപ്പം താമസിക്കുകയാണ്. മൂന്നു പേജ് വരുന്ന കുറിപ്പ് എഴുതി വച്ചതിന് ശേഷമാണ് മയിൽസ്വാമി കൃത്യം നടത്തിയത്. ഭൂപതി തന്നെ വിവാഹം കഴിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും നടക്കാതെ വന്നപ്പോൾ ജീവനൊടുക്കാൻ എലിവിഷം കഴിച്ചുവെന്നും മയിൽസ്വാമി പൊലീസിനോട് പറഞ്ഞു.

വിഷം കഴിച്ചിട്ടും മരിക്കാതെയിരുന്നപ്പോൾ ജയിലിൽ പോയേക്കാമെന്ന് തീരുമാനിച്ചു. അതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.