പത്തനംതിട്ട: വോട്ടെണ്ണൽ ദിവസം പന്തളം ഇടയാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി ചാക്കിലാക്കി വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലയാളിയിലേക്ക് പൊലീസിനെ എത്തിക്കാൻ പ്രധാന തുമ്പായത് പാദസരം. സ്ത്രീയെ തിരിച്ചറിയാനും കൊലപാതകിയായ ഭർത്താവിനെ പിടികൂടാനും സഹായകമായത് മൃതദേഹത്തിൽ കണ്ടെത്തിയ കൊലുസാണ് നിർണായകമായത്. കുരമ്പാല തെക്ക് പറയന്റയ്യത്ത് ഭാഗത്ത് താമസിച്ചു വന്ന അട്ടത്തോട് സ്വദേശിനിയായ സുശീലയുടെ (61) മൃതദേഹമാണ് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ഇടയാടി ജംഗ്ഷന് സമീപമുള്ള ഹോട്ടലിന്റെ പിൻഭാഗത്തെ ഉപറോഡിൽ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കെട്ടഴിച്ച് പരിശോധന നടത്തിയെങ്കിലും ആരും ഇവരെ തിരിച്ചറിഞ്ഞില്ല. ആദ്യം കൊല്ലപ്പെട്ടത് ആരെന്ന് അറിയാതിരുന്നതോടെ ആദ്യം അവരെ തിരിച്ചറിയുക എന്നതായിരുന്നു പൊലീസിന്റെ പ്രാധമിക നടപടി. അപ്പോഴേക്കും പൊലീസ് അടുത്തുള്ള പെട്രോൾ പമ്പിലെയും വീടുകളിലെയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. പന്തളം സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ അമീഷിന്റെ സമയോചിതമായ ഇടപെടലാണ് മൃതദേഹം തിരിച്ചറിയാനും പ്രതിയെ രക്ഷപ്പെടുംമുമ്പ് പൊലീസിന്റെ വലയിലാക്കാനും സഹായിച്ചത്.

മൃതദേഹത്തിന്റെ ഒരു കാലിൽ ധരിച്ചിരുന്ന പാദസരമാണ് ഇവരെ തിരിച്ചറിയാൻ സഹായകമായത്. പ്രദേശത്ത് പാദസരം ധരിക്കുന്ന അറുപത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അമീഷ് നടത്തിയ പ്രചാരണവുമാണ് ഇവരെ തിരിച്ചറിയാൻ സഹായിച്ചത്. സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ച ഫോട്ടോയിലൂടെ കുരമ്പാല പറയന്റയ്യത്താണ് ഇവരുടെ വീടെന്ന് കണ്ടെത്തുകയായിരുന്നു.

വീട്ടിൽ ആരെയും കാണാഞ്ഞതിനെ തുടർന്ന് അയൽവാസികളോട് അന്വേഷിച്ചു. ആ വീട്ടിൽ താമസക്കാരായ ഭാര്യാഭർത്താക്കന്മാർ സ്ഥിരമായി വഴക്കാണെന്ന് അയൽവാസികൾ വ്യക്തമാക്കി. ഭർത്താവായ മധുസൂദനൻ ഉണ്ണിത്താനെ കണ്ടെത്താൻ സൈബർ പൊലീസ് സഹായത്തോടെയുള്ള അന്വേഷണത്തിനൊടുവിൽ ഇയാൾ അടൂരുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. ഇയാളുടെ ഫോൺ നമ്പരിന്റെ ടവർ ലൊക്കേഷൻ സൈബർ പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ബീറ്റ് ഓഫീസർ എന്ന നിലയ്ക്ക് നാട്ടിലെ ആളുകളുമായുള്ള അമീഷിന്റെ ബന്ധം പ്രയോജനപ്പെടുത്താനായതാണ് പ്രതിയെ കുടുക്കാൻ സഹായിച്ചതെന്നും അന്വേഷണത്തിൽ ഏർപ്പെട്ട എല്ലാ പൊലീസുദ്യോഗസ്ഥരും പ്രത്യേക പ്രശംസ അർഹിക്കുന്നുവെന്നും ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു. മദ്യലഹരിയിൽ പണത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.താൻ ഒറ്റയ്ക്കാണ് സുശീലയെകൊലപ്പെടുത്തിയതെന്നും ചാക്കിൽകെട്ടി ഏതെങ്കിലും നദികളിൽ തള്ളാൻ നടത്തിയ ശ്രമം വിജയിക്കാതെ പോയതിനാൽ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പിടിയിലായ മധുസൂദനൻ പൊലീസിനോട് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.