തലശ്ശേരി: പഴനിയിൽ വച്ച് ലോഡ്ജ് ഉടമയും സംഘവും തന്റെ ഭാര്യയെ ബലാൽസംഗം ചെയ്‌തെന്ന യുവാവിന്റെ പരാതി പണം തട്ടാൻ വേണ്ടിയുള്ള ബ്ലാക്‌മെയിലിങ് എന്ന അന്വേഷണത്തിൽ തമിഴ്‌നാട് പൊലീസ്. തലശ്ശേരിയിൽ എത്തി ആരോപണം ഉന്നയിച്ച ദമ്പതികളുടെ മൊഴിയെടുത്ത പൊലീസ് ഇവർക്ക് സഹായം നൽകിയവരെക്കുറിച്ചുള്ള പരിശോധന തുടങ്ങി. കൂട്ടാളികളുമായി ചേർന്ന് പണം തട്ടാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തിയതെന്ന സംശയമാണ് പൊലീസിനുള്ളത്.

കഴിഞ്ഞമാസം 20ാം തീയതി പഴനിയിൽ തീർത്ഥാടനത്തിനായി പോയപ്പോൾ ലോഡ്ജ് ഉടമയും കൂട്ടാളികളും തന്നെ തടഞ്ഞുവച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. കൂട്ടബലാത്സംഗത്തിൽ മാരകമായി മുറിവേറ്റുവെന്ന് പറഞ്ഞ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ യുവതിക്ക് ഒരു പരിക്കുമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. പരാതിയിലും മൊഴിയിലുമുള്ള അവിശ്വസനീയതയാണ് പൊലീസിനെ കൂടുതൽ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.

ഭാര്യയെ ലോഡ്ജ് മുതലാളിയും കൂട്ടാളികളും ചേർന്ന് രാത്രി മുഴുവൻ കൂട്ട ബലാത്സംഗം ചെയ്‌തെന്ന് പളനി പൊലീസിലെത്തി പറഞ്ഞിട്ട് സഹായിച്ചില്ലെന്നും ഒരു സംഘം തന്റെ പണവും അപഹരിച്ചുവെന്നും യുവാവ് പരാതിയിൽ പറഞ്ഞിരുന്നു. പിന്നീട് ഡിണ്ടിഗലിലെ സഹോദരിയുടെ വീട്ടിൽ പോയി പണം വാങ്ങി പളനിയിലേക്ക് വന്നപ്പോൾ ട്രെയിനിൽ ഉറങ്ങിപ്പോയി. ഉദുമൽപേട്ട് സ്റ്റേഷനിലാണ് ഇറങ്ങിയത്. അവിടെ വച്ച് ഭാര്യയെ കണ്ടുമുട്ടി. തുടർന്നാണ് കേരളത്തിലേക്ക് മടങ്ങിയതെന്നൊക്കെയുള്ള യുവാവിന്റെ മൊഴി തമിഴ്‌നാട് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.

ഇന്നലെ തലശ്ശേരി ഡിവൈഎസ്‌പി ഓഫീസിൽ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്താണ് ദമ്പതികളെ പൊലീസ് വിട്ടയച്ചത്. പഴനിയിൽ നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി കൂടി വിലയിരുത്തിയ ശേഷമാകും യുവാവിനെ കസ്റ്റഡിയിൽ എടുക്കണോ എന്ന കാര്യത്തിൽ തമിഴ്‌നാട് പൊലീസ് തീരുമാനം എടുക്കുക. ഭാര്യയെ പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതി നൽകി പഴനിയിലെ ലോഡ്ജ് ഉടമയിൽ നിന്നും പണം തട്ടാനായിരുന്നോ യുവാവിന്റെ ശ്രമമെന്ന് പൊലീസിന് സംശയമുണ്ട്. ഇതിനായി യുവാവിന്റെ കൂട്ടാളികളായി മറ്റാരെങ്കിലുമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതിനിടെ, പരാതിക്കാരിയും കൂടെയുണ്ടായിരുന്ന ആളും അമ്മയും മകനുമെന്ന പേരിലാണ് മുറിയെടുത്തതെന്ന് പഴനിയിലെ ലോഡ്ജുടമയും പറഞ്ഞു. ജൂൺ 19-നാണ് ഇരുവരും മുറിയെടുത്തത്. അന്ന് രാത്രി ഇരുവരും മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. പിറ്റേദിവസം രണ്ടുപേരും പുറത്തുപോയി. ഹോട്ടലിൽ നൽകിയ ആധാർ കാർഡ് തിരികെവാങ്ങാതെയാണ് പോയത്.

അഞ്ച് ദിവസത്തിന് ശേഷം ആധാർ കാർഡ് വാങ്ങാനായി തിരികെവന്നു. ഭക്ഷണം കഴിക്കാൻ പണമില്ലെന്ന് പറഞ്ഞപ്പോൾ ഇരുവർക്കും അമ്പത് രൂപ വീതം നൽകിയെന്നും അന്ന് സ്ത്രീയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും ലോഡ്ജുടമ പറഞ്ഞു. ഈ സംഭവങ്ങൾ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് തലശ്ശേരിയിലെ പൊലീസുകാരനാണെന്ന് പറഞ്ഞ് ഫോൺകോൾ വന്നതെന്നും ലോഡ്ജുടമ കൂട്ടിച്ചേർത്തു.