കോഴിക്കോട്: ഗുരുവായൂരിലെ യു ഡി എഫ് സ്ഥാനാർത്ഥിയും മുസ്ലിം ലീഗ് നേതാവുമായ കെ എൻ എ ഖാദറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദറെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് ഗുരുവായൂരിൽ സ്ഥാനാർത്ഥി ഇല്ലാതായാത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ബിജെപി രാജ്യത്ത് ഒരുക്കുന്ന തടങ്കൽ പാളയങ്ങൾക്ക് കാവൽ നിൽക്കാൻ ഇത്തരത്തിലുള്ള ലീഗ് നേതാക്കൾ കാവൽ നിൽക്കാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഗുരുവായൂർ മണ്ഡലത്തിലാണ് ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതായത്. അതൊരു കൈയബദ്ധമോ സങ്കേതിക പിഴവോ ആണെന്ന് വിചാരിക്കാൻ കുറച്ച് വിഷമമുണ്ട്. കെ.എൻ.എ ഖാദർ സ്ഥാനാർത്ഥി ആയതിന് ശേഷം സാധാരണ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ പിന്തുണ വാങ്ങാൻ കഴിയുന്ന പരസ്യ പ്രചാരണം ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി' പിണറായി പറഞ്ഞു.

ഖാദർ സ്ഥാനാർത്ഥി ആയപ്പോൾ തന്നെ ബിജെപിയുടെ കൂടി പിന്തുണ കിട്ടാനുള്ള ചില നടപടികൾ സ്വീകരിച്ചിരുന്നുവെന്നും പിണറായി വിമർശിച്ചു.ഖാദർ ബിജെപിയെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ എൻ എ ഖാദർ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം. മണ്ഡലത്തിൽ സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ലാത്തതിനാൽ ബിജെപിയുടെ പ്രകടന പത്രിക തള്ളിപോയിരുന്നു.

വർഗീയത പടർത്താനാണ് ആർഎസ്എസിന്റേയും ബിജെപിയുടേയും ശ്രമം. എന്നാൽ ആ കാര്യത്തിൽ നിങ്ങൾ എന്തിനാണ് ഞങ്ങൾ ഇവിടെയുണ്ടെന്ന നിലപാടാണ് ലീഗിനും കോൺഗ്രസിനും.

പൗരത്വം തെളിയിക്കാനുള്ള രേഖകൾ ലീഗ് പൂരിപ്പിച്ച് തരുമെന്നാണ് കെ.എൻ.എ.ഖാദർ പറഞ്ഞിരിക്കുന്നത് പൗരത്വനിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോൾ കെ.എൻ.എ. ഖാദറും അതിനെ പിന്താങ്ങിയിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഈ തരത്തിൽ പറയുന്നത് ഒരു വിഭാഗത്തിന്റെ വോട്ട് ആഗ്രഹിച്ചുകൊണ്ടാണെന്ന് വ്യക്തമാണ്. അത് ബിജെപി നിലപാടിനെ അനുകൂലിച്ചുകൊണ്ടുള്ള പരസ്യപ്രസ്താവനയാണ്. എവിടെയാണ് ഇവരുടെ നിലപാട് എന്ന് കാണേണ്ടതാണ്. ഇത്തരം ലീഗ് നേതാക്കൾ ബിജെപി ഒരുക്കുന്ന തടവറകളിൽ കാവൽ നിൽക്കാനും മടിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എ.കെ.ആന്റണിക്കെതിരെയും മുഖ്യമന്ത്രി വിമർശനം നടത്തി. ബിജെപിയുമായി ധാരണയുണ്ടാക്കുമ്പോഴൊക്കെ എ.കെ. ആന്റണി കേരളത്തിൽ കോൺഗ്രസിന്റെ നേതാവായിരുന്നിട്ടുണ്ട്. തന്നെ കുറിച്ച് ആന്റണി പറയുന്നത് സ്വാഭാവികമാണ്. ഉപദേശങ്ങൾക്ക് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.