തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ തന്നെ എന്തിനാണ് ജനം ടിവിയെ തള്ളിപ്പറയേണ്ടി വന്ന നില സ്വീകരിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതൊരു കടന്ന കയ്യായിപ്പോയി. നാടിന്റെ മുന്നിൽ പരിഹാസ്യമാകുന്ന നിലയിലായി ഈ പ്രസ്താവന. വസ്തുത എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജനംടിവി കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബി.ജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ജനം ടിവി ബിജെപി ചാനലല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത്. അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു സുരേന്ദ്രന്റെ മറുപടി.

സ്വർണക്കടത്ത് കേസ് ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ശരിയായ വഴിക്കാണ് നീങ്ങുന്നത്, എന്നാൽ മറ്റൊരു രീതിയിൽ ചിത്രീകരിച്ചപ്പോഴാണ് അന്വേഷണം കൂടുതൽ നടന്നാൽ ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നതെന്ന് പറഞ്ഞത്, ആ വാക്കിലിപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 'പലരുടെയും നെഞ്ചിടിപ്പ് കൂടുന്നുണ്ട്' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്മുൻപ് പരാമർശിച്ചത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ഉദ്ദേശിച്ചുകൊണ്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് താൻ ഏത് വ്യക്തിയെ ഉദ്ദേശിച്ചു എന്നത് പ്രസക്തമല്ല എന്ന് പറഞ്ഞത്. കേസ് സംബന്ധിച്ച് തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച് പോകുമ്പോൾ അത് ഏതെല്ലാം തരത്തിൽ തിരിച്ചുവരാൻ അല്ലെങ്കിൽ തിരിഞ്ഞു പോകാൻ ഇടയുണ്ട് എന്ന തോന്നലിലാണ് താനത് പറഞ്ഞതെന്ന് മുഖ്യമന്ത്രി മറുപടി നൽകി.ആരെയും വ്യക്തിപരമായി മനസ്സിൽ വച്ചുകൊണ്ട് താൻ അക്കാര്യം പറഞ്ഞതല്ല എന്നും സാധാരണഗതിയിൽ ഉള്ള അന്വേഷണം നടന്നാൽ യഥാർത്ഥ കുറ്റവാളികളിലേക്ക് എത്തുമെന്നത് ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറ്റവാളികളായിട്ടുള്ളവരും അന്വേഷണത്തിന് വിധേയരായിട്ടുള്ളവരും ആരോടൊക്കെയാണ് ബന്ധപ്പെട്ടതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. അത് ആ വഴിക്ക് നടക്കട്ടെ. അതിന്റെ ഭാഗമായ ആളുകൾ ആരാണെന്നുള്ളത് പുറത്തുവരട്ടെ. മുഖ്യമന്ത്രി പറഞ്ഞു.

സ്വർണം കടത്താൻ ഉപയോഗിച്ച ബാഗ് ഡിപ്ലോമാറ്റിക് ബാഗല്ല എന്ന വി. മുരളീധരന്റെ പരാമർശവും ബാഗ് നയതന്ത്ര ബാഗല്ല എന്ന് പറയണമെന്ന് ജനം ടിവി കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഉപദേശിച്ചതും തമ്മിൽ ബന്ധമുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കൂടിയാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.സിപിഎം - ബിജെപി അന്തർധാര സജീവമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പരിഹാസരൂപേണയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രതിപക്ഷ നേതാവിന് ചില സമയങ്ങളിൽ എന്താണ് പറയേണ്ടതെന്ന് പിടികിട്ടില്ലെന്നും അതിന്റെ ഭാഗമായുള്ള പല വർത്തമാനങ്ങളും അദ്ദേഹം പറയാറുണ്ടെന്നുമായിരുന്നു ഇത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പറഞ്ഞത്.