തിരുവനന്തപുരം: നിരക്ക് കുറച്ചതിൽ പ്രതിഷേധിച്ച് ആർടിപിസിആർ പരിശോധന നടത്താൻ വിസമ്മതിച്ച ലാബുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ലാബുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിരക്ക് കുറച്ചത് വിശദമായ പഠനത്തിന് ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിപണി നിരക്കിനെ അടിസ്ഥാനമാക്കി ടെസ്റ്റിന് ആവശ്യമായ സംവിധാനത്തിന് വരുന്ന ചെലവ് 240 രൂപയാണ്. മനുഷ്യ വിഭവം കൂടി കണക്കാക്കിയാണ് 500 രൂപ നിരക്ക് നിശ്ചയിച്ചത്. മറ്റ് പല സംസ്ഥാനത്തും സമാന നിലപാടാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വിപണി നിരക്കിനെ അടിസ്ഥാനമാക്കി ടെസ്റ്റിന് ആവശ്യമായ സംവിധാനത്തിന് വരുന്ന ചെലവ് 240 രൂപയാണ്. മനുഷ്യ വിഭവം കൂടി കണക്കാക്കിയാണ് 500 രൂപ നിരക്ക് നിശ്ചയിച്ചത്. മറ്റ് പല സംസ്ഥാനത്തും സമാന നിലപാടാണ് ഇക്കാര്യത്തിൽ. പരാതികളുണ്ടെങ്കിൽ ചർച്ച ചെയ്യാവുന്നതാണ്. ആർടിപിസിആർ ടെസ്റ്റ് ചെയ്യില്ലെന്ന നിലപാട് ഇത്തരമൊരു ഘട്ടത്തിൽ എടുക്കരുത്. ലാബുണ്ടാവുക, സൗകര്യമുണ്ടാവുക എന്നത് അവരവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാവില്ല.

നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുത്. ഭൂരിപക്ഷം സ്ഥാപനങ്ങളും ഇതിനോട് പൂർണമായി സഹകരിക്കുന്നുണ്ട്. സഹകരിക്കാത്ത ചെറിയൊരു ന്യൂനപക്ഷം സഹകരിക്കണം. സർക്കാരിന്റെ ആഗ്രഹം അതാണ്. ടെസ്റ്റ് നടത്താൻ വിമുഖത കാണിക്കുന്നത് സർക്കാർ അംഗീകരിക്കില്ല. ട്രൂ നാറ്റ് ടെസ്റ്റ് നടത്താൻ പ്രേരിപ്പിക്കുന്നുണ്ട്. ഇതൊരു അസാധാരണ സാഹചര്യമാണ്. വിസമ്മതം തുടരുകയാണെങ്കിൽ ആവശ്യമായ നിയമ നടപടിയും സർക്കാർ സ്വീകരിക്കും.- മുഖ്യമന്ത്രി പറഞ്ഞു.

അസാധാരണ സാഹചര്യമാണ് നമ്മൾ നേരിടുന്നത് എന്ന് എല്ലാവരും മനസിലാക്കം. ഇത് ലാഭമുണ്ടാക്കേണ്ട സന്ദർഭല്ല , സർക്കാർ നിശ്ചയിച്ച നിരക്കിൽ ടെസ്റ്റ് നടത്താൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ എത്ര വലിയ ആരാധനാലയങ്ങളിലും 50 ശതമാനം മാത്രമാകും പ്രവേശനമെന്നും മുഖ്യമന്ത്രിപറഞ്ഞു. വാക്സിൻ വിതരണ കാര്യത്തിൽ 18 വയസിന് മുകളിലുള്ളവർക്ക് ഉടൻ വാക്സിൻ ലഭ്യമാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാൽവുള്ള മാസ്‌ക് ജനങ്ങൾ ധരിക്കരുതെന്നും ഡബിൾ മാസ്‌ക് ശീലമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി കരുതണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

നാളെ വോട്ടെണ്ണൽ ദിനത്തിലും വാരാന്ത്യ നിയന്ത്രണങ്ങളുള്ള ഇന്നത്തെ അതേ നിയന്ത്രണങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂട്ടം ചേർന്നുള്ള ഒരു പരിപാടിയും പാടില്ല. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആളുകൾ കൂട്ടം കൂടരുത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് അനുമതിയുള്ളവർക്ക് മാത്രമാകും പ്രവേശനം. വിജയിച്ച സ്ഥാനാർത്ഥികളുടെ വക പ്രകടനമോ നന്ദി പറയുന്നതിനായി ഒത്തുചേരലോ ഒന്നും പാടില്ല. അതിനായി പിന്നീട് സ്ഥിതി മെച്ചപ്പെട്ട ശേഷം അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിൽ മാധ്യമങ്ങൾക്കും കരുതലുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.