കണ്ണുർ: ഓൺലൈൻ ക്‌ളാസുകളിലും വാട്‌സ് ആപ്പ് ' ഗ്രൂപ്പുകളിലും നുഴഞ്ഞു കയറി പെൺകുട്ടികളുടെ നമ്പർ ശേഖരിച്ച് ഫോണിലൂടെ അശ്‌ളീല സംഭാഷണങ്ങൾ നടത്തുകയും ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്യുന്നവരുടെ എണ്ണം പെരുകുന്നതായി പൊലിസ് അന്വേഷണ റിപ്പോർട്ട് ഇത്തരത്തിൽ പതിനഞ്ച് വയസുകാരിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തയാൾക്കെതിരെ ചക്കരക്കല്ല് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

കഴിഞ്ഞ കുറച്ച് നാളുകളായി പെൺകുട്ടിയെ ഇയാൾ ഫോണിൽ വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശല്യപെടുത്തുകയും ചെയ്തതിനാണ് കേസ്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലിസ് കേസെടുത്ത് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. സൈബർ പൊലിസ് നടത്തിയ അന്വേഷണത്തിൽ കുറ്റാരോപിതന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതിനാൽ ഇയാളെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല'പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച മൊബൈൽ നമ്പർകേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇതിന്റെ ലൊക്കേഷൻ കിട്ടിയാൽ മാത്രമേ പ്രതിയെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ഓൺലൈൻ ക്ലാസുകൾ സജീവമായതോടെ നവമാധ്യമങ്ങളിലൂടെ കുട്ടികളെ കെണിയിലാക്കി വീഴ്‌ത്തുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലിസ് നൽകുന്ന സൂചന.

ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറുന്ന സംഘം ഫോൺ നമ്പറുകൾ ചോർത്തിയെടുത്തതിന് ശേഷമാണ് വിക്രിയകൾ തുടങ്ങുന്നത്. എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികളുടെ നമ്പരുകളാണ് ഇവർ ശേഖരിക്കുന്നത്. ഇത്തരം നമ്പറുകളിൽ സൗഹൃദപരമായിട്ടാണ് ആദ്യം ചാറ്റിങ്. നടത്തുന്നത് പിന്നീട് പല ഗ്രൂപ്പുകളിലും നമ്പർ ചേർക്കും. ഇവരുടെ രീതികൾക്കനുസരിച്ച് വിദ്യാർത്ഥിനികളെ വലയിൽ വീഴ്‌ത്തിയാൽ പിന്നെ ബ്ലാക്ക് മെയിലിങ് തുടങ്ങും.

നവമാധ്യമങ്ങളിലൂടെ പെൺകുട്ടികളെ വശീകരിച്ച് ചൂഷണം ചെയ്യുന്ന സംഘത്തെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറിയാണ് ഇവർ വിദ്യാർത്ഥിനികളുടെ നമ്പർ സംഘടിപ്പിച്ചത്. പിന്നീട്, വിവിധ നവമാധ്യമങ്ങളിലൂടെ വിദ്യാർത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ചെടുക്കുന്ന ഇവർ പല അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പുകാർക്കും ഇവരുടെ നമ്പർ നൽകുകയാണ് ചില വിദ്യാർത്ഥിനികൾ ഗ്രൂപ്പിൽനിന്നു ലെഫ്റ്റ് ആയാൽ ഭീഷണി കോളുകളായിരിക്കും ഇവരുടെ ഫോണിലേക്ക് എത്തുന്നത്.

പൊലീസ് കണ്ടെത്തിയ മരണമുറി, അറയ്ക്കൽ തറവാട് എന്നീ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല ചർച്ചകളാണ് ഏറെയും നടന്നുവന്നിരുന്നത്.
ക്ലാസ് തുടങ്ങുന്നതിനു മുൻപായി ക്ലാസിലെ കുട്ടികളാണോ വീഡിയോയിൽ ഉള്ളതെന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തണമെന്ന് പൊലീസ് വിദ്യാഭ്യാസ സ്ഥാപന അധികൃതർക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കുട്ടികൾക്ക് അവരുടെ പേരിലുള്ള മെയിൽ ഐഡി ഉണ്ടാക്കിക്കൊടുക്കണമെന്നുംഇതുവഴി കുട്ടികളെ പെട്ടെന്ന് തിരിച്ചറിയാൻ അദ്ധ്യാപകർക്ക് സാധിക്കുമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

മാതാപിതാക്കൾ പരമാവധി കുട്ടികളുടെ കൂടെ ഓൺലൈൻ ക്ലാസുകളിൽ ഇരിക്കണമെന്നും. സ്ഥിരമായ ഐഡിയിൽനിന്നു മാറിയാണ് കുട്ടികൾ കയറുന്നതെങ്കിൽ ആ കുട്ടിയുടെ ഫോൺ നമ്പർ വിളിച്ച് അദ്ധ്യാപകർ ഉറപ്പുവരുത്തണമെന്നും. ക്ലാസ് സമയത്ത് അദ്ധ്യാപകരല്ലാതെ മറ്റാരെങ്കിലും കുട്ടികളെ വിളിക്കുന്നുണ്ടോയെന്നറിയാൻ രക്ഷിതാക്കൾ നിരീക്ഷിക്കണമെന്നും പൊലിസ് അറിയിപ്പു നൽകിയിട്ടുണ്ട്.