തിരുവനന്തപുരം: പ്രേത ബാധ ഒഴിപ്പിക്കലിന്റെ പേരിൽ നടന്ന വലിയതുറ ഇരട്ട പീഡന കേസിൽ റിമാന്റിൽ കഴിയുന്ന ഒന്നാം പ്രതി 74 കാരനായ വ്യാജ മന്ത്രവാദിക്ക് ജാമ്യമില്ല. തിരുവനന്തപുരം പോക്‌സോ കോടതിയാണ് വ്യാജ മന്ത്രവാദിയായ ശശിധരന്റെ രണ്ടാം ജാമ്യ ഹർജിയും തള്ളിയത്. ആദ്യ ജാമ്യ ഹർജി തള്ളിയ അതേ സാഹചര്യങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യം നിരസിച്ചത്.

സഹോദരികളായ പിഞ്ചു ബാല്യങ്ങളെ കാമാസക്തിയോടെ പിച്ചിച്ചീന്തിയ നരാധമന്മാർക്ക് ജാമ്യം നൽകുന്നത് പൊതു നീതിക്കും പൊതുതാൽപര്യത്തിനും വിരുദ്ധമാണ്. 74 വയസ്സെന്ന പ്രായാധിക്യം , സീനിയർ സിറ്റിസൺ എന്നീ മാനുഷിക പരിഗണനകൾ ഇത്തരം ഹീന കൃത്യങ്ങളുൾപ്പെട്ട കേസുകളിൽ പ്രതിക്ക് നൽകാനാവില്ല. കൃത്യത്തിൽ വച്ച് ഇരക്കുണ്ടായ മാനസികവും ശാരീരികവുമായ പീഡനം കൂടി തുലനം ചെയ്യുമ്പോഴും പ്രതി ചെയ്ത കൃത്യങ്ങൾ സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളും ചെറുതല്ല.

നീതി നിർവഹണ സിസ്റ്റത്തെ ജനങ്ങൾ സംശയത്തോടെ വീക്ഷിക്കാനിടവരും. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ച് സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വധീനിച്ചും ഭീഷണിപ്പെടുത്തി മൊഴി തിരുത്താൻ സാധ്യതയുള്ളതായും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടികളുടെ മാതൃസഹോദരി കേസിൽ രണ്ടാം പ്രതിയാണ്.

2021 ഫെബ്രുവരിയിലാണ് തലസ്ഥാന ജില്ലയിലെ തീരദേശ മേഖലയായ വലിയതുറ പൊലീസ് സ്റ്റേഷൻ ലോക്കൽ ലിമിറ്റിനുള്ളിൽ സംഭവം നടന്നത്. പ്രായ പൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളുള്ള വീട്ടിൽ പ്രേത ബാധ ഒഴിപ്പിക്കലിന്റെ പേരിൽ എത്തിയതായിരുന്നു 74 കാരനും വ്യാജ മന്ത്രവാദിയുമായ ശശിധരൻ. പൂജയ്‌ക്കെന്ന പേരിൽ പെൺകുട്ടികളെയും ഇവരുടെ കുഞ്ഞമ്മയെയും കൂട്ടി കന്യാകുമാരിയിൽ പോയി ലോഡ്ജ് മുറിയെടുത്തു നാലു ദിവസം തങ്ങി പീഡിപ്പിക്കുകയായിരുന്നു.

തിരികെ നാട്ടിലെത്തിയ കുട്ടികൾ പ്രകടിപ്പിച്ച മാനസിക അസ്വസ്ഥതകൾ ശ്രദ്ധിച്ച മാതാപിതാക്കൾ വിവരം തിരക്കിയപ്പോഴാണ് സംഭവം വെളിച്ചത്ത് വന്നത്. കുട്ടികളെ റൂമിലേക്ക് കടത്തിവിട്ട് പീഡനത്തിന് ഒത്താശ ചെയ്തതിനാലാണ് കുഞ്ഞമ്മയും പ്രതിപ്പട്ടികയിൽ ഇടം പിടിച്ചത്.