മലപ്പുറം: പോക്‌സോ കേസിലെ ഇര വീണ്ടും പീഡനത്തിനിരയായി. 13ാം വയസ്സിൽ ലൈംഗിക പീഡനത്തിനിരയായ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പെൺകുട്ടിയാണ് ഇപ്പോൾ തന്റെ 17ാം വയസ്സിൽ വീണ്ടും പീഡനത്തിന് ഇരയായിരിക്കുന്നത്. വീട്ടിൽ വെച്ചുതന്നെയണ് പെൺകുട്ടി പീഡനത്തിരയായിരിക്കുന്നത്. ബന്ധു തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഈ പെൺകുട്ടി തന്റെ 13ാം വയസ്സിൽ രണ്ട് തവണ പീഡനത്തിനിരയായിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടി ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ സംരക്ഷണയിലായിരുന്നു.

എന്നാൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരനും ഭാര്യയും ചേർന്നാണ് പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നത്. 13ാം വയസ്സുമുതൽ പെൺകുട്ടി പീഡനങ്ങൾക്ക് ഇരയായത് കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തതിന് തുടർന്നാണ് പെൺകുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റിയിരുന്നത്. ഇവിടെ നിന്നാണ് ബന്ധുക്കൾ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയത്. വീട്ടിൽ കൊണ്ട് പോയതിന് ശേഷമാണ് പെൺകുട്ടി ഇപ്പോൾ വീണ്ടും പീഡനത്തിന് ഇരയായിരിക്കുന്നത്.

അതേ സമയം പെൺകുട്ടിയെ നേരത്തെ പീഡിപ്പിച്ച കേസിൽ കൊണ്ടുപോകാനെത്തിയ ബന്ധുക്കൾ പ്രതികളല്ലാതിരുന്നതിനാലാണ് പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി അധികൃതർ അറിയിച്ചു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചത്. ബന്ധുക്കൾ പ്രതികളല്ലാതിരുന്നതിനാലും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചില്ലായിരുന്നെങ്കിൽ ബന്ധുക്കൾ മേൽഘടകങ്ങളെ സമീപിക്കുമായിരുന്നു എന്നും ചൈൽഡ് വെൽഫയർ കമ്മറ്റി അംഗം ഷജേഷ് ഭാസ്‌കർ പറഞ്ഞു.