തിരുവനന്തപുരം: സൈബർ മാധ്യമ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുന്ന പൊലീസ് നിയമ ഭേദഗതി 118 - എ ഓർഡിനൻസ് പിൻവലിക്കാൻ പുതിയൊരു ഓർഡിനൻസ് സർക്കാർ കൊണ്ടു വരും. സിപിഎം ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ കാരണമാണ് ഇത്. ഈ പുതിയ ഓർഡിനൻസ് വരും വരെ പഴയത് നിലനിൽക്കും. എന്നാൽ ഇതിന്റെ പേരിൽ ആർക്കെതിരേയും കേസെടുക്കില്ല. പുതിയ ഓർഡിനൻസിനുള്ള നടപടികൾ സർക്കാർ തുടങ്ങി കഴിഞ്ഞു.

പൊലീസ് നിയമഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. തൽക്കാലം നിയമഭേദഗതി നടപ്പാക്കില്ല. തുടർ തീരുമാനം നിയമസഭയിൽ ചർച്ചക്ക് ശേഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു സിപിഎം കേന്ദ്ര കേന്ദ്രനേതൃത്വും തള്ളിയതോടെയാണ് പിൻവലിക്കാനുള്ള തീരുമാനം വേഗത്തിലുണ്ടായത്. നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രിയും എത്തി.

ഭേദഗതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള എല്ലാ ആശങ്കകളും പാർട്ടി വിശദമായി പരിഗണിക്കുമെന്നും യെച്ചൂരി രാവിലെ അഭിപ്രായപ്പെട്ടിരുന്നു. ഇതേതുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുമായും കേരളത്തിലെ പി.ബി.അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ഭേദഗതി നീക്കത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾ എടുക്കരുതെന്ന് പൊലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ഇതിനുള്ള ഓർഡിനൻസിനും നിർദ്ദേശം നൽകിയതായാണ് സൂചന. അതിനിടെ ഓർഡിനൻസ് ഇറക്കാതെ നിയമസഭയിൽ വിഷയം ചർച്ച ചെയ്യും വരെ തീരുമാനം എടുക്കരുതെന്ന നിർദ്ദേശവും ഉണ്ട്. എന്നാൽ ഓർഡിനൻസ് വേണമെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് യെച്ചൂരി.

വ്യക്തികളെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയാൽ 3 വർഷംവരെ തടവുശിക്ഷ ലഭിക്കുന്ന പൊലീസ് നിയമഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിലൂടെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നിയമസഭയിൽ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് തുടർനടപടികൾ സ്വീകരിക്കും. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പൊലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചത്. അപകീർത്തികരവും അശ്ലീലം കലർന്നതുമായ പ്രചാരണങ്ങൾക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് വിമർശനവും പരാതിയും നിലനിൽക്കുന്നുണ്ട്. സ്ത്രീകളും ട്രാൻസ്ജൻഡർ വിഭാഗങ്ങളും ഉൾപ്പെടെ നിർദാക്ഷിണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തിൽ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്കു നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികൾ ഉൾപ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പൊലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്.

ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. വിശദമായ ചർച്ച നിയമസഭയിൽ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കും. സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ അന്തസത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളിൽ ഏർപ്പെടുന്നവർ അതിൽനിന്ന് വിട്ടുനിൽക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.